ടെക്സസ്: സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്‍റെ അടുത്ത പ്രധാന പരീക്ഷണ പറക്കലിനായി സ്‌പേസ് എക്‌സ് ഒരുങ്ങുന്നു. ബോക്ക ചിക്കയിലെ സ്‌പേസ് എക്‌സിന്‍റെ സ്റ്റാർബേസിൽ നിന്ന് വെള്ളിയാഴ്ച ഭീമൻ റോക്കറ്റ് എട്ടാം പരീക്ഷണ പറക്കലിനായി കുതിച്ചുയരും. ഏഴാം വിക്ഷേപണ പരീക്ഷണം ബഹിരാകാശത്ത് വച്ചുള്ള പൊട്ടിത്തെറിയില്‍ അവസാനിച്ചതോടെ എട്ടാം പരീക്ഷണം ഏത് വിധേയനയും വിജയിപ്പിക്കേണ്ടത് സ്പേസ് എക്‌സിന് അനിവാര്യമാണ്.
ഗ്രഹാന്തര യാത്രകള്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് രൂപകല്‍പന ചെയ്ത എക്കാലത്തെയും വലുതും ഭാരമേറിയതുമായ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് ഈ റോക്കറ്റിന്‍റെ ആകെ ഉയരം. സൂപ്പർ ഹെവി ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഘട്ടങ്ങളാണ് ഈ വിക്ഷേപണ വാഹനത്തിനുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്റര്‍ ഉയരമുണ്ട്. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന് കരുത്ത് പകരുന്നത്. 52 മീറ്ററാണ് ഷിപ്പ് ഭാഗത്തിന്‍റെ ഉയരം. രണ്ട് ഭാഗങ്ങളിലെയും റാപ്‌റ്റർ എഞ്ചിനുകൾ ദ്രവ രൂപത്തിലുള്ള മീഥെയിനും ദ്രാവക രൂപത്തിലുള്ള ഓക്സിജനും കത്തിച്ച് ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറമുള്ള ദൗത്യങ്ങൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്നു. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ഉയർത്താൻ കഴിയും. സ്റ്റാര്‍ഷിപ്പ് ചന്ദ്രനിലോ ചൊവ്വയിലോ താവളങ്ങൾ നിർമ്മിക്കുന്നതിന് അനുയോജ്യമാണ് എന്നാണ് സ്പേസ് എക്സിന്‍റെ അവകാശവാദം.