താരിഫ് ഭീഷണികള്‍ക്കിടയിലും മറ്റ് രാജ്യങ്ങള്‍ക്കായി സേവനങ്ങള്‍ തുടരുമെന്ന് റോയല്‍ കനേഡിയന്‍ മിന്റ് 

By: 600002 On: Feb 25, 2025, 11:00 AM

 


കനേഡിയന്‍ നാണയങ്ങള്‍ നിര്‍മിക്കുന്ന ക്രൗണ്‍ കോര്‍പ്പറേഷനാണ് റോയല്‍ കനേഡിയന്‍ മിന്റ്. കൂടാതെ ഏകദേശം 80 രാജ്യങ്ങള്‍ക്കായി സര്‍ക്കുലേഷന്‍ നാണയങ്ങള്‍ നിര്‍മിക്കുന്ന ലോകത്തിലെ ശക്തികേന്ദ്രം കൂടിയാണ് മിന്റ്. 1908 ല്‍ സ്ഥാപിതമായ ക്രൗണ്‍ കോര്‍പ്പറേഷന്‍ 1918 ല്‍ ജമൈക്കയ്ക്കായി നാണയങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ് മറ്റ് രാജ്യങ്ങള്‍ക്കുള്ള നാണയ നിര്‍മാണത്തിലേക്ക് കടന്നത്.1976 ലാണ് അന്താരാഷ്ട്ര നാണയ നിര്‍മാണത്തിനായി മിന്റിന്റെ വിന്നിപെഗ് ലൊക്കേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, ചെക്ക് റിപ്പബ്ലിക്, എതോപ്യ, ഇറ്റലി, ഫിലിപ്പീയന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് വേണ്ടി നാണയങ്ങള്‍ മിന്റ് നിര്‍മിക്കുന്നുണ്ട്. 

നിലവിലെ യുഎസ് വ്യാപാര സാഹചര്യങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും അമേരിക്കന്‍ ഭരണകൂടത്തിന്റെ താരിഫ് ഭീഷണികളോട് പ്രതികരിക്കാന്‍ തങ്ങള്‍ സജ്ജമാണെന്നും മിന്റ് അധികൃതര്‍ വിശദീകരിക്കുന്നു. താരിഫ് ഭീഷണികള്‍ക്കിടയിലും ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ തുടരുകയെന്നതാണ് തങ്ങളുടെ മുന്‍ഗണനയെന്നും മിന്റ് വ്യക്തമാക്കി.  

അന്താരാഷ്ട്ര ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. തങ്ങളുടെ അറിവും വൈദഗ്ധവ്യവും മറ്റ് രാജ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് റോയല്‍ കനേഡിയന്‍ മിന്റ് പ്രസിഡന്റും സിഇഒയുമായ മേരി ലെമേ പറഞ്ഞു.