ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ട്രംപിന്‍റെ മുന്നില്‍ വിയര്‍ക്കില്ല; തീരുവ ബാധിക്കില്ലെന്ന് ഈ കമ്പനികള്‍

By: 600007 On: Feb 21, 2025, 4:14 AM

 

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്നതിന് സമാനമായ തീരുവ മറ്റുള്ള രാജ്യങ്ങളുടെ ഇറക്കുമതിക്കും ഈടാക്കുമെന്നുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭീഷണിയില്‍ ഇന്ത്യയിലെ വാഹന, ഫാര്‍മസ്യൂട്ടിക്കല്‍  കയറ്റുമതിക്കാര്‍ ഭയക്കണോ എന്നാല്‍ തങ്ങള്‍ക്ക് അമേരിക്കയുടെ നീക്കത്തില്‍ ഒരു ഭീതിയും ഇല്ലെന്നാണ് ഇന്ത്യയിലെ കയറ്റുമതിക്കാര്‍ പറയുന്നത്. കാരണം അമേരിക്ക തീരുവ ഏര്‍പ്പെടുത്തിയാല്‍ അമേരിക്കയിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്ന ഇന്ത്യയുടെ എതിരാളികള്‍ക്കും അത് ബാധകമായിരിക്കും. അതുകൊണ്ടുതന്നെ ആഗോള വിപണിയില്‍ മത്സരിക്കാനുള്ള ഇന്ത്യന്‍ കമ്പനികളുടെ കഴിവിനെ അമേരിക്കയുടെ തീരുമാനം ബാധിക്കില്ലെന്ന് ഇന്ത്യയിലെ വ്യവസായ മേഖല പറയുന്നു

വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്‍റെ അടുത്ത ഭീഷണി. യുഎസില്‍ നിന്ന് വരുമാനത്തിന്‍റെ 40% ലഭിക്കുന്ന സോണ ബിഎല്‍ഡബ്ല്യുവും പ്രിസിഷന്‍ ഫോര്‍ജിംഗ്സും ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നില്ല.  വാഹന ഘടകങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ 7.5% മാത്രമാണ്. മറുപടിയെന്ന നിലയ്ക്ക് അമേരിക്കയും അതേ നിരക്കിലുള്ള തീരുവയേ ചുമത്തൂ. അത് ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കില്ലെന്ന് ഈ കമ്പനികള്‍ പറയുന്നു. 2023-24 ല്‍ ഇന്ത്യ യുഎസിലേക്ക് 6.69 ബില്യണ്‍ ഡോളറിന്‍റെ വാഹന ഘടകങ്ങളാണ് കയറ്റുമതി ചെയ്തത്. അതേ സമയം 1.6 ബില്യണ്‍ ഡോളര്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഈ പശ്ചാത്തലത്തില്‍ ഏറ്റവും മോശം സാഹചര്യത്തില്‍ പോലും ഇന്ത്യന്‍ വാഹന കയറ്റുമതിക്കാര്‍ക്ക് വലിയ തിരിച്ചടിയുണ്ടാകില്ലെന്ന് കയറ്റുമതിക്കാര്‍ പറയുന്നു.