ദില്ലി: ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനായി നൽകിയിരുന്ന ഫണ്ട് നിർത്തലാക്കിയതിൽ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥയും ഉയർന്ന നികുതി നിരക്കുമുള്ള രാജ്യത്തിന് സാമ്പത്തിക പിന്തുണയുടെ ആവശ്യകത എന്തെന്ന് ട്രംപ് ചോദിച്ചു. ഇന്ത്യയിലെ വോട്ടർമാരെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി 21 മില്യൺ ഡോളർ യുഎസ് ധനസഹായത്തെ ട്രംപ് കടുത്ത രീതിയിൽ വിമർശിച്ചു. ഞങ്ങൾ ഇന്ത്യയ്ക്ക് 21 മില്യൺ ഡോളർ നൽകുന്നത് എന്തിനാണ്? അവർക്ക് ധാരാളം പണമുണ്ട്. നമുക്ക് മേൽ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവരുടെ താരിഫ് വളരെ കൂടുതലായതിനാൽ ഞങ്ങൾക്ക് അവിടെ പ്രവേശിക്കാൻ പ്രയാസമാണ്. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വളരെയധികം ബഹുമാനമുണ്ട്. പക്ഷേ വോട്ടർമാരുടെ വോട്ടിനായി 21 മില്യൺ ഡോളർ എന്തിന് നൽകുന്നുവെന്നും ട്രംപ് പറഞ്ഞു.