ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യന്‍ വംശജ സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിൻ്റെയും മടക്കയാത്ര ഇനി വൈകില്ല

By: 600110 On: Feb 14, 2025, 10:06 AM

കഴിഞ്ഞ എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യന്‍ വംശജ സുനിത വില്യംസിന്‍റെ മടക്കയാത്രയുടെ കാര്യത്തിൽ ഒടുവില്‍ തീരുമാനമായി. ഐഎസ്എസില്‍ കുടുങ്ങിയ സുനിത വില്യംസിന്റെയും സഹയാത്രികന്‍ ബുച്ച് വില്‍മോറിന്റെയും മടക്കയാത്രയുടെ തീയതി നാസ പുറത്തുവിട്ടു. ഇവരെ മാര്‍ച്ച് പകുതിയോടെ ഭൂമിയില്‍ തിരികെ എത്തിക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. 

2025 മാര്‍ച്ച് പകുതിയോടെ സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വില്യമോറും മടങ്ങിയെത്തുക. ഇവര്‍ക്കൊപ്പം ക്രൂ-9 അംഗങ്ങളായ നിക്ക് ഹഗും അലക്സാണ്ടര്‍ ഗോര്‍ബുനോവും മടക്കയാത്രയില്‍ ഡ്രാഗണ്‍ ക്യാപ്‌സൂളിലുണ്ടാകും. മുമ്പ് ബഹിരാകാശ യാത്രക്കായി ഉപയോഗിച്ചിട്ടുള്ള ഡ്രാഗണ്‍ പേടകമാണിത് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലോറിഡ‍യിലെ കാലാവസ്ഥ പരിഗണിച്ചായിരിക്കും പേടകത്തിന്‍റെ ലാന്‍ഡിംഗ് തിയതി സ്പേസ് എക്സുമായി ചേര്‍ന്ന് നാസ തീരുമാനിക്കുക. മാര്‍ച്ച് അവസാനമോ ഏപ്രിലിലോ മാത്രമായിരിക്കും ഇരുവരെയും തിരികെ കൊണ്ടുവരാനാവുക എന്നായിരുന്നു നാസ നേരത്തെ കരുതിയിരുന്നത്. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു