കനേഡിയൻ കാറുകൾക്ക് 100 ശതമാനം വരെ തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി. കനേഡിയൻ നിർമ്മിത കാറുകൾക്ക് 50 മുതൽ 100 ശതമാനം വരെ അധിക താരിഫ് ഏർപ്പെടുത്തുന്നത് പരിഗണിക്കുകയാണെന്നാണ് ട്രംപ് പറഞ്ഞത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം.
കാനഡ അമേരിക്കയിൽ നിന്ന് ഓട്ടോമൊബൈൽ വ്യവസായത്തെ കവർന്നെടുത്തെന്ന് എന്ന് ട്രംപ് ആരോപിച്ചു.
കാനഡയിൽ വളരെ വലിയ ഒരു കാർ വ്യവസായമുണ്ട്. അവർ അത് അമേരിക്കയിൽ നിന്ന് കവർന്നെടുക്കുകയായിരുന്നു. കാരണം ഉറങ്ങുന്ന സമീപനമായിരുന്നു ഞങ്ങളുടെ ആളുകളുടേത്. കാനഡയുമായി ഒരു കരാറിൽ എത്തിയില്ലെങ്കിൽ, കാറുകൾക്ക് വലിയ താരിഫ് ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. 1960-കൾ മുതൽ കാനഡയിലെയും അമേരിക്കയിലെയും ഓട്ടോമൊബൈൽ നിർമ്മാണ മേഖലയും അതിൻ്റെ വിതരണ ശൃംഖലകളും തമ്മിൽ സംയോജിപ്പിച്ചിരുന്നു. 1965-ൽ, മുൻ പ്രധാനമന്ത്രി ലെസ്റ്റർ ബി. പിയേഴ്സണും മുൻ യുഎസ് പ്രസിഡന്റ് ലിൻഡൺ ബി. ജോൺസണും കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ് ഓട്ടോമോട്ടീവ് ഉൽപ്പന്ന കരാറിൽ ഒപ്പുവച്ചു. ഇത് സാധാരണയായി ഓട്ടോ പാക്റ്റ് എന്നാണറിയപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കാറുകളുടെയും കാർ പാർട്സുകളുടെയും തീരുവ ഈ കരാർ പ്രകാരം നീക്കം ചെയ്തിരുന്നു.