യുഎസിനെ പിണക്കേണ്ടെന്ന നിലപാടില്‍ ഇന്ത്യ; 30 ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ ഇന്ത്യ കുറച്ചേക്കും

By: 600007 On: Feb 11, 2025, 2:00 PM

 

 

 

തീരുവ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍  അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കര്‍ശന നടപടിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ 30 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യ. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത തീരുവയാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന അമേരിക്കയുടെ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ഇന്ത്യയുടെ നീക്കമെന്ന് ആഗോള സാമ്പത്തിക സ്ഥാപനമായ നോമുറയുടെ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയുമായി വ്യാപാരയുദ്ധത്തില്‍  ഏര്‍പ്പെടേണ്ട എന്നുള്ള നിലപാടാണ് ഇന്ത്യയുടേത്. നേരത്തെ കേന്ദ്ര ബജറ്റില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്‍, ടെക്സ്റ്റൈല്‍സ, മോട്ടോര്‍സൈക്കിളുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് ബജറ്റ് തീരുമാനം. അധികം വൈകാതെ കൂടുതല്‍ ഉല്പന്നങ്ങള്‍ക്കു കൂടി ഇളവ് നല്‍കാനാണ് ഇന്ത്യയുടെ നീക്കം. വാഹനങ്ങള്‍, സോളാര്‍ ബാറ്ററികള്‍, മറ്റു രാസവസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതി തീരുവ കൂടി ഇന്ത്യ കുറച്ചേക്കും.

ഇതിന് പുറമേ അമേരിക്കയില്‍ നിന്ന് കൂടുതല്‍  ഉല്‍പ്പന്നങ്ങളള്‍ വാങ്ങാനും ഇന്ത്യ നീക്കം നടത്തുന്നുണ്ട്. പതിരോധ ഉത്പന്നങ്ങള്‍, ദ്രവീകൃത പ്രകൃതിവാതകം തുടങ്ങിയവയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് കൂടുതലായി ഇറക്കുമതി നടത്താന്‍ ആലോചിക്കുന്നത്. നേരത്തെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കുറച്ചില്ലെങ്കില്‍ സമാനമായ നടപടി തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ഉദാഹരണത്തിന് ഇന്ത്യ അമേരിക്കയുടെ വാഹനങ്ങള്‍ക്ക് 25 ശതമാനം തീരുവയാണ് ചുമത്തുന്നത്. അമേരിക്കയും സമാനമായ നീക്കം നടത്തിയാല്‍ അത് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളെ ബാധിക്കും.

ആഗോളതലത്തില്‍ നിരവധി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ പ്രധാനപ്പെട്ട വിപണികളില്‍ ഒന്നാണ് അമേരിക്ക. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 18% വും അമേരിക്കയിലേക്കാണ്. ഇന്ത്യയുടെ  മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 2.2ശതമാനം വരും ഇത്. യന്ത്രങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ,് ഇന്ധനം, ഇരുമ്പ,് സ്റ്റീല്‍, വസ്ത്രങ്ങള്‍, വാഹനങ്ങള്‍, കെമിക്കലുകള്‍ എന്നിവയാണ് ഇന്ത്യ പ്രധാനമായും അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്.