വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് യുഎസ് സർക്കാറിനെ വലയ്ക്കുന്നു. നിലവിൽ പെന്റഗൺ വിട്ടുനൽകിയ സൈനിക വിമാനങ്ങളിലാണ് കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത്. 5000 പേരെ തിരിച്ചയക്കാനുള്ള വിമാനമാണ് പെന്റഗൺ ഇതുവരെ നൽകിയത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ പറന്നുതുടങ്ങിയെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലേക്കും ആദ്യ വിമാനം പുറപ്പെട്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടെന്നാണ് റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിമാനം ഇന്ത്യയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 18,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാട് കടത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറച്ച തീരുമാനമെടുത്തതിന് പിന്നാലെയാണ് നടപടി. സൈനിക വിമാനത്തിൽ ഒരാളെ ഇന്ത്യയിലെത്തിക്കാൻ ഏകദേശം 4675 ഡോളർ (നാല് ലക്ഷം രൂപ) ചെലവാകുമെന്നാണ് കണക്കുകൂട്ടൽ. ഗ്വാണ്ടാനാമോയിലേക്ക് പുറപ്പെട്ട വിമാനത്തിന് ഓരോ കുടിയേറ്റക്കാരനും ഇത്ര പണം ചെലവായെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെയെങ്കിൽ 18000 ഇന്ത്യക്കാതെ തിരിച്ചെത്തിക്കാൻ യുഎസ് സർക്കാറിന് കോടികൾ ചെലവാക്കേണ്ടി വരും. മിക്ക രാജ്യങ്ങളിലേയും കുടിയേറ്റക്കാരെ തിരിച്ചയക്കാൻ ഇതുപോലെ ഭീമമായ ഫണ്ട് ചെലവാക്കേണ്ടി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു.