'അഭിപ്രായ സ്വാതന്ത്ര്യത്തിന് പോരാടി' സമാധാന നൊബേലിന് മസ്കിനെ നാമനിര്‍ദേശം ചെയ്ത് യുറോപ്യൻ പാര്‍ലമെന്റ് അംഗം

By: 600007 On: Jan 30, 2025, 12:58 PM

 

വാഷിങ്ടണ്‍: സേപേസ് എക്സ് സിഇഒ ഇലോണ്‍ മസ്കിനെ സമാധാനത്തിനുള്ള നൊബേലിന് നാമനിര്‍ദേശം ചെയ്തു. യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗം ബ്രാങ്കോ ഗ്രിംസാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മറ്റിക്ക് മുന്നില്‍ 2025 ലെ സമാധാനത്തിനുള്ള നൊബേലിന് മസ്കിന്‍റെ പേര് നിര്‍ദേശിക്കുന്നതിനുള്ള നിവേദനം സമര്‍പ്പിച്ചതായി വ്യക്തമാക്കിയത്. അഭിപ്രായ സ്വതന്ത്ര്യം മനുഷ്യാവകാശ പ്രവര്‍ത്തനം എന്നീ മേഖലകളിലെ മസ്കിന്‍റെ സംഭാവനകള്‍ പരിഗണിച്ചാണ് നാമനിര്‍ദേശം എന്നും അദ്ദേഹം വ്യക്തമാക്കി.


അമേരിക്കൻ പ്രസിഡന്‍റ് അമരത്തേക്ക് ട്രംപിനെ എത്തിക്കാൻ അഹോരാത്രം പ്രയ്ത്നിച്ചയാളാണ് ഇലോൺ മസ്ക്. ട്രംപിന്റെ വിജയത്തോടെ സൂപ്പര്‍ പ്രസിഡന്‍റായും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. സൂപ്പര്‍ പ്രസിഡന്‍റ് നയങ്ങളിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും ആശങ്കയിലുമാണ്. ഇതിനിടെയാണ്  നൊബേൽ നാമനിര്‍ദേശം പുറത്തുവന്നിരിക്കുന്നത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇലോൺ മസ്ക് കാണിച്ച ആംഗ്യങ്ങളും വിവാദമായിരുന്നു. നാസി സല്യൂട്ടിന് സമാനമായ സൂചകങ്ങളാണ് മസ്കിന്‍റെ ആംഗ്യങ്ങളെന്നായിരുന്നു വിമര്‍ശനം. 

ടെസ്ലലയുടേയും സ്പേസ് എക്സിന്‍റെയും സിഇഒ എന്നതിനുപരി  സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്‍റെയും ഉടമയാണ് മസ്ക്. എക്സ് (ട്വിറ്റര്‍) ഏറ്റെടുക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടികൂടിയാണെന്നായിരുന്നു ഇലോണ്‍ മസ്ക് പറഞ്ഞത്. എന്നാൽ ഇതിനെതിരെയും വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു.  മസ്ക് ട്വിറ്റര്‍ വാങ്ങിയതിനു പിന്നാലെ തന്‍റെ അക്കൗണ്ട് ഉപേക്ഷിച്ച് ഹോളിവുഡ് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ജമീല ജാമില്‍ പ്രതിഷേധം അറിയിച്ചതും വിവാദമായി. വിദ്വേഷത്തിന്‍റേയും മതഭ്രാന്തിന്‍റെയും നരകമായി ഈ പ്ലാറ്റ്ഫോം മാറാന്‍ സാധ്യതയുണ്ടെന്നാണ് അവസാനമായി അവര്‍ എക്സില്‍ കുറിച്ചത്. മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയതിനു പിന്നാലെ മറ്റും പലരും ട്വിറ്റര്‍ ഉപേക്ഷിച്ചത് വാര്‍ത്തകളിൽ നിറഞ്ഞിരുന്നു.