വാഷിംഗ്‌ടൺ: ട്രംപിൻറെ രണ്ടാം ഭരണത്തിൽ ജനങ്ങളിലേക്ക് അടുക്കാൻ നവ മാധ്യമങ്ങളിലെ കോൺടെന്റ് ക്രിയേറ്റേഴ്‌സിനെയും ഇൻഫ്ലുവൻസർമാരെയും തേടി വൈറ്റ് ഹൗസ്. വാർത്താ സമ്മേളനങ്ങളിൽ പരമ്പരാഗത മാധ്യമങ്ങളുടെ പ്രതിനിധികൾക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്, കോൺടെന്റ് ക്രിയേറ്റഴ്സ്, പോഡ്‌കാസ്റ്റേഴ്സ് തുടങ്ങിയവർക്കും ഇനി സ്ഥാനമുണ്ടാകും ട്രംപ് അധികാരത്തിലേറിയതിന് ശേഷമുള്ള പ്രസ്സ് സെക്രട്ടറി കരോളിൻ ലീവിറ്റിന്റെ ആദ്യ വാർത്ത സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്.
'വാർത്തകൾക്കും മറ്റുമായി പരമ്പരാഗത മാധ്യമങ്ങളായ ടിവി ചാനലുകളെയും പത്രങ്ങളെയും ഉപേക്ഷിച്ച പുതിയ തലമുറ ഇപ്പോൾ പോഡ്കാസ്റ്റ്, ബ്ലോഗ്സ് തുടങ്ങി വിവിധ സമൂഹ മാധ്യമങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കരോളിൻ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ട്രംപിന്റെ സന്ദേശങ്ങൾ ലോകത്തെ അറിയിക്കുവാനും വൈറ്റ് ഹൗസിനെ പുതിയ സമൂഹ മാധ്യമങ്ങളുടെ തലത്തിലേക്ക് എത്തിക്കുവാനുമാണ് യുവജനങ്ങളെ തിരയുന്നത്. വൈറ്റ് ഹൗസിലെ മീഡിയ ബ്രീഫിങ് റൂമിലെ ആദ്യ സീറ്റുകൾ ഇനി മുതൽ 'ന്യൂ മീഡിയ സീറ്റ്' ആക്കി മാറ്റുകയാണെന്നും കരോളിൻ പറഞ്ഞു. വൈറ്റ് ഹൗസ് ബ്രീഫിങ് റൂമിൽ എത്താൻ താല്പര്യമുള്ളവർക്ക് വെബ്‌സൈറ്റിലൂടെ അപേക്ഷകൾ അയക്കാമെന്നും കരോളിൻ അറിയിച്ചു. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ്സ് സെക്രട്ടറിയാണ് 27കാരിയായ കരോളിൻ ലീവിറ്റ്.