വാഷിംഗ്‌ടണ്‍: ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക് ഏറ്റെടുക്കാൻ ചർച്ചയാരംഭിച്ച് മൈക്രോസോഫ്റ്റ്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഈ വാർത്ത സ്ഥിരീകരിച്ചു. ടിക്‌ടോക് ഏറ്റെടുക്കൽ നടപടികളിൽ നിന്ന് ചൈനയെ ഒഴിവാക്കുമെന്നും ട്രംപ് അറിയിച്ചു. എന്നാല്‍ ചര്‍ച്ചകളെ കുറിച്ച് പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റോ ടിക്ടോക്കോ തയ്യാറായില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാഴ്ച മുമ്പ് അമേരിക്കയില്‍ ടിക്ടോക് സമ്പൂര്‍ണ വിലക്കിന് തൊട്ടരികില്‍ എത്തിയതാണ്. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ടിക്ടോക്കിനെ നിരോധിക്കാന്‍ അമേരിക്ക തയ്യാറെടുത്തത്. എന്നാല്‍ അമേരിക്കൻ നീതിന്യായ വ്യവസ്ഥയെയും ഡോണള്‍ഡ് ട്രംപിനെയും അനുസരിക്കാൻ തീരുമാനിച്ചതോടെ ടിക്ടോകിന്‍റെ നിരോധനം അമേരിക്ക മരവിപ്പിക്കുകയായിരുന്നു. നിലവിൽ ടിക്ടോകിന് 75 ദിവസത്തെ സാവകാശം നൽകിയിരിക്കുകയാണ് അമേരിക്ക. ആപ്പിന്‍റെ പ്രവർത്തനം രാജ്യത്ത് പുനഃസ്ഥാപിക്കുകയും ചെയ്തു. 50 ശതമാനം ഓഹരികളും അമേരിക്കയ്ക്ക് കൈമാറാമെന്ന തീരുമാനം ടിക്ടോക് അംഗീകരിച്ചതിനാലാണ് പ്രവർത്തനം പുനഃസ്ഥാപിക്കാൻ യുഎസ് തയ്യാറായത് എന്നാണ് സൂചനകള്‍.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിന്‍റെ (പഴയ ട്വിറ്റര്‍) ഉടമ ഇലോണ്‍ മസ്‌കിനും ടിക്ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളതായി വാര്‍ത്തകളുണ്ടായിരുന്നു. ഡോണള്‍ഡ് ട്രംപിന്‍റെ വിശ്വസ്തന്‍ കൂടിയാണ് മസ്ക്. യുഎസില്‍ 17 കോടി യൂസര്‍മാര്‍ വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്കിനുണ്ട് എന്നാണ് കണക്ക്.