അമേരിക്കയിൽ ജൻമാവകാശ പൗരത്വം അവസാനിപ്പിച്ചുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ സിസേറിയൻ വഴിയുള്ള പ്രസവത്തിന് ഇന്ത്യൻ ദമ്പതികൾ തിരക്ക് കൂട്ടുന്നതായി റിപ്പോർട്ട്. സിസേറിയൻ ആവശ്യം ഉന്നയിച്ച് ഏതാണ്ട് 20 ഓളം ദമ്പതിമാർ തന്നെ സമീപിച്ചെന്ന് യു.എസിലെ ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റ് പറഞ്ഞു.
പ്രസിഡൻ്റായി അധികാരമേറ്റയുടൻ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ജൻമാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഈ ഉത്തരവിൽ ഉടൻ ഒപ്പുവെക്കുകയും ചെയ്തു. ഉത്തരവനുസരിച്ച് ഫെബ്രുവരി 19നുള്ളിൽ അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മാത്രമേ ജൻമാവകാശ പൗരത്വത്തിന് അർഹതയുണ്ടാവുകയുള്ളൂ. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് 21വയസ് തികഞ്ഞാൽ മാതാപിതാക്കൾക്കും യു.എസിൽ സ്ഥിരതാമസത്തിനുള്ള അവകാശം ലഭിക്കും. ഫെബ്രുവരി 20 ഓടെ യു.എസിലെ ജൻമാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. ഇത് മുന്നിൽക്കണ്ട് പ്രസവം നേരത്തെയാക്കുന്നിന് സിസേറിയൻ ആവശ്യവുമായി രംഗത്തെത്തുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. എട്ടാം മാസത്തിൽ വരെ പ്രസവത്തിന് ചിലർ തയ്യാറാകുന്നുണ്ട്. ഇത് ജനിക്കുന്ന കുട്ടികളുടെ ആരോഗ്യത്തെ വരെ ബാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.