അങ്ങനെ ഗാസ യുദ്ധം അവസാനിക്കുകയാണ്. സ്ഥിര സമാധാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുമോ എന്നിപ്പോഴും പറയാറായിട്ടില്ല. പക്ഷേ, പ്രതീക്ഷയുണ്ട്. ഇത്രയും നാളത്തെ ചർച്ചകൾക്കിടെ ഇസ്രയേൽ ഹമാസ് മധ്യസ്ഥർ തമ്മിൽ ഒരിക്കലും കണ്ടിട്ടില്ല. ചർച്ചകൾ മധ്യസ്ഥർ തമ്മിലായിരുന്നു. അമേരിക്ക, ഖത്തർ, ഈജിപ്ത്. ഖത്തർ പ്രധാനമന്ത്രിക്ക് ധാരണ പ്രഖ്യാപിക്കാനുള്ള പോഡിയം വരെ തയ്യാറായി. വാർത്താ സമ്മേളനത്തിന് 10 മിനിറ്റ് മുമ്പാണ് ചർച്ചകൾ അവസാനിച്ചത്. അതിലാണ് ട്രംപിന്‍റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ ഇടപെടൽ നിർണായകമായത്. ജനുവരിയിൽ നെതന്യാഹുവിനെ കണ്ട വിറ്റ്കോഫ്, ട്രംപിന്‍റെ ഉത്തരവ് അറിയിച്ചു. ധാരണ വേണം ഉടൻ.
ഗാസയിലെ വെടിനിർത്തൽ ധാരണ മൂന്ന് ഘട്ടങ്ങളായാണ്. ആറാഴ്ച നീളുന്ന ആദ്യഘട്ടത്തിൽ സമ്പൂർണ വെടിനിർത്തൽ. ബന്ദികളെ ഹമാസും പലസ്തീനി തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. പിന്നെ അടുത്തഘട്ടം. ഖത്തർ, ഈജിപ്ത്, അമേരിക്ക, മൂന്നു കൂട്ടരുടെയും പരിശ്രമഫലമാണ് ധാരണ. അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്വയം അഭിനന്ദിച്ചു തുടങ്ങി, വലിയൊരളവുവരെ ട്രംപാണ് കാരണക്കാരനെങ്കിലും. പക്ഷേ, ട്രംപ് പഴയ ട്രംപുമല്ല. ഇസ്രയേൽ പഴയ ഇസ്രയേലുമല്ല എന്നൊരടിക്കുറിപ്പ്, മുന്നറിയിപ്പ് പോലെ പലരും പറയുന്നുണ്ട്.