കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നു: മുന്നറിയിപ്പ് നല്‍കി ടൊറന്റോ പബ്ലിക് ഹെല്‍ത്ത് 

By: 600002 On: Jan 20, 2025, 8:49 AM

 

 


ടൊറന്റോയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്തിന്റെ മുന്നറിയിപ്പ്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളില്‍ രോഗം പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനുവരി രണ്ടാം വാരത്തില്‍ 570 ല്‍ അധികം ഇന്‍ഫ്‌ളുവന്‍സ കേസുകളും 11 ശതമാനം കോവിഡ് പോസിറ്റിവിറ്റി നിരക്കും റിപ്പോര്‍ട്ട് ചെയ്തതായി പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. 

കോവിഡ് കേസുകളും ഇന്‍ഫ്‌ളുവന്‍സ കേസുകളും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായേക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. വൈറസ് അതിവേഗം പടരാനും കേസുകള്‍ വര്‍ധിക്കാനും പ്രധാന കാരണം കനത്ത തണുപ്പാണ്. കനത്ത മഞ്ഞും തണുപ്പും കാരണം വീടുകള്‍ക്കുള്ളില്‍ തന്നെ ഭൂരിഭാഗം സമയവും ചെലവഴിക്കുന്നു. അതിനാല്‍ ഈ കാലയളവില്‍ വൈറസുകള്‍ കൂടുതല്‍ പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ടൊറന്റോ അസോസിയേറ്റ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. വിനിത ദുബെ പറഞ്ഞു. 

സ്‌കൂളുകളില്‍ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ പടരുന്നത് തടയാന്‍ സഹായിക്കുന്നതിന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ദുബെ മുന്നറിയിപ്പ് നല്‍കി.