ഒഴിവായത് വന്‍ ദുരന്തം; സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചതിന് പിന്നാലെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

By: 600007 On: Jan 17, 2025, 6:39 AM

 

 

വാഷിംഗ്‌ടണ്‍: സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഏഴാം പരീക്ഷണ വിക്ഷേപണം പൊട്ടിത്തെറിയില്‍ അവസാനിച്ചപ്പോള്‍ ഒഴിവായത് വന്‍ ദുരന്തം. 'ഷിപ്പ്' എന്നറിയപ്പെടുന്ന സ്റ്റാര്‍ഷിപ്പിന്‍റെ ഏറ്റവും മുകള്‍ ഭാഗം ബഹിരാകാശത്ത് വച്ച് ഛിന്നഭിന്നമായപ്പോള്‍ അവശിഷ്ടങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു എന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ ടെക്‌സസിലെ ബോക്കാ ചിക്ക തീരത്തെ സ്പേസ് എക്‌സ് വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന് എട്ട് മിനിറ്റുകള്‍ക്കൊടുവിലാണ് സ്റ്റാര്‍ഷിപ്പിന്‍റെ ഏറ്റവും മുകള്‍ ഭാഗം പൊട്ടിത്തെറിച്ചത്. സ്റ്റാര്‍ഷിപ്പുമായുള്ള ബന്ധം കണ്‍ട്രോള്‍ റൂമിന് നഷ്ടപ്പെട്ടതോടെയാണ് പൊട്ടിത്തെറി സംഭവിച്ചത്. മനുഷ്യനെ വഹിച്ചിരുന്നില്ലെങ്കിലും മോക്ക് സാറ്റ്‌ലൈറ്റുകളുമായായിരുന്നു സ്റ്റാര്‍ഷിപ്പിന്‍റെ കുതിപ്പ്. പൊട്ടിത്തെറിച്ചതിന് പിന്നാലെ റോക്കറ്റ് ഭാഗങ്ങള്‍ ആകാശത്ത് ഛിന്നിച്ചിതറി. ഇതോടെ ഗള്‍ഫ് ഓഫ് മെക്‌സിക്കോയ്ക്ക് മുകളിലൂടെയുള്ള വിമാനങ്ങള്‍ കൂട്ടിയിടി ഒഴിവാക്കാന്‍ വഴിതിരിച്ച് വിടുകയായിരുന്നു. 2024 മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് സ്റ്റാര്‍ഷിപ്പിന്‍റെ ഏറ്റവും മുകള്‍ ഭാഗം പൊട്ടിത്തെറിച്ചത്. 


അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപണങ്ങള്‍ നിയന്ത്രിക്കുന്ന യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ‍്‌മിനിസ്ട്രേഷന്‍ വിമാനങ്ങള്‍ വൈകിപ്പിക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തത് സ്ഥിരീകരിച്ചു. മിനിറ്റുകള്‍ക്ക് ശേഷം വ്യോമയാന ഗതാഗതം സാധാരണ നിലയിലായി എന്നും എഫ്എഎ അറിയിച്ചതായി റോയിട്ടേഴ്സിന്‍റെ വാര്‍ത്തയില്‍ പറയുന്നു. 

സ്റ്റാര്‍ഷിപ്പിന്‍റെ ഏഴാം വിക്ഷേപണ പരീക്ഷണത്തില്‍ ഭീമാകാരന്‍ ബൂസ്റ്റര്‍ ഘട്ടത്തെ സ്പേസ് എക്സ് യന്ത്രക്കൈയില്‍ (മെക്കാസില്ല) വിജയകരമായി പിടികൂടിയെങ്കിലും റോക്കറ്റിന്‍റെ മുകള്‍ ഭാഗത്തിന് തീപ്പിടിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ബൂസ്റ്ററിനെ മെക്കാസില്ല വായുവില്‍ വച്ച് പിടികൂടുന്നത്. 232 അടി അഥവാ 71 മീറ്റര്‍ വലിപ്പമുണ്ട് ഹെവി ബൂസ്റ്റര്‍ ഭാഗത്തിന്. 2025ല്‍ സ്പേസ് എക്സിന്‍റെ ആദ്യ പരീക്ഷണമാണ് ഭാഗിക വിജയമായി അവസാനിച്ചത്.