ആല്‍ബെര്‍ട്ടയിലേക്കുള്ള കുടിയേറ്റം കുത്തനെ വര്‍ധിക്കുന്നു; ആളുകളുടെ ഒഴുക്ക് കൂടുതലായും കാല്‍ഗറിയിലേക്ക് 

By: 600002 On: Jan 14, 2025, 9:07 AM

 


ആല്‍ബെര്‍ട്ടയില്‍ ജോലി ചെയ്യാനും താമസിക്കാനുമായി രാജ്യത്തെ മറ്റ് പ്രവിശ്യകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമായി എത്തുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ മറ്റ് പ്രവിശ്യകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ കൂട്ടത്തോടെ ഒഴുകിയെത്തുന്നത് കാല്‍ഗറിയിലേക്കാണെന്ന് മൂവിംഗ് കമ്പനിയായ യു-ഹൗള്‍(U-Haul)  പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആല്‍ബെര്‍ട്ടയിലെ രണ്ട് വലിയ നഗരങ്ങളായ എഡ്മന്റണും കാല്‍ഗറിയും മികച്ച വളര്‍ച്ച പ്രാപിക്കുന്ന നഗരങ്ങളാണ്. ഇവിടങ്ങളിലേക്കാണ് ആളുകള്‍ കൂട്ടത്തോടെ എത്തുന്നത്. 

കാല്‍ഗറി, എഡ്മന്റണ്‍, മെഡിസിന്‍ ഹാറ്റ് തുടങ്ങിയ ആല്‍ബെര്‍ട്ടയിലെ വിപണികളിലെ മികച്ച ജോലി, കുറഞ്ഞ നികുതി, അഫോര്‍ഡബിള്‍ ഹൗസിംഗ് തുടങ്ങിയവയാണ് കുടുംബങ്ങളെ ആകര്‍ഷിക്കുന്നത്. 2014 ല്‍ യു-ഹൗള്‍ ഉപഭോക്താക്കളില്‍ 51.2 ശതമാനം ട്രാഫിക് ഇന്‍കമിംഗ് ആയിരുന്നു. 48.8 ശതമാനമായിരുന്നു ഔട്ട്‌ഗോയിംഗ്. പ്രവിശ്യയിലെ അവസരങ്ങളും നിക്ഷേപങ്ങളും ആളുകളെ കൂടുതലായി കുടിയേറാന്‍ പ്രേരിപ്പിക്കുന്നതായി യു-ഹൗള്‍ ഏരിയ ഡിസ്ട്രിക്റ്റ് വൈസ് പ്രസിഡന്റ് നാഗ ചെന്നംസെട്ടി പറഞ്ഞു. മറ്റ് ചില പ്രവിശ്യകളെ അപക്ഷേിച്ച് ജീവിതച്ചെലവും അത്ര മോശമല്ല. 

സ്റ്റാസ്റ്റിക്‌സ് കാനഡയുടെ കണക്കനുസരിച്ച്, ഒന്റാരിയോയിലെയും ബ്രിട്ടീഷ്‌കൊളംബിയയിലെയും നിവാസികളാണ് ആല്‍ബെര്‍ട്ടയിലേക്ക് കൂടുതലായും ഒഴുകുന്നത്. 2024 മൂന്നാം പാദത്തില്‍ 10,810 പേരെ ചേര്‍ത്തുകൊണ്ട് ഇന്റര്‍പ്രൊവിന്‍ഷ്യല്‍ മൈഗ്രേഷനില്‍ പ്രവിശ്യ വലിയ നേട്ടമാണ് കൈവരിച്ചത്.