ഹമാസ് 33 ബന്ദികളെ മോചിപ്പിച്ചേക്കും, ഗാസയില്‍ സമാധാനം പുലരുമോ; വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിൽ

By: 600007 On: Jan 14, 2025, 6:55 AM

 

ജെറുസലേം: ഗാസയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ ലോകം. വെടിനിർത്തൽ ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി. ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 1000 പലസ്തീനി തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുന്നതിലും ചർച്ച തുടരുകയാണ്. ലോകം ഏറെക്കാലമായി സ്വപ്നം കാണുന്നതാണ് ഗാസയിലെ സമ്പൂർണ വെടിനിർത്തൽ.  മധ്യസ്ഥത വഹിക്കുന്ന ഖത്തർ അമീറുമായി അമേരിക്കൻ പ്രസിഡന്‍റ്  ജോ ബൈഡൻ ഫോണിൽ സംസാരിച്ചിരുന്നു.

ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരുടെ മോചനവും ആവശ്യപ്പെട്ടുള്ള വെടിനിർത്തൽ കരാറിന്റെ കരടുരേഖമധ്യസ്ഥത വഹിക്കുന്ന ഖത്തർ ഇസ്രയേൽ, ഹമാസ് അധികൃതർക്ക് കൈമാറി. നൂറ് കണക്കിന് മനുഷ്യരുടെ ജീവനെടുത്ത, 15 മാസം നീണ്ട ഇസ്രയേൽ–ഹമാസ് യുദ്ധത്തിൽ സുപ്രധാന നീക്കമാണ് ഇത്. ഹമാസ് ബന്ദികളാക്കിയവരിൽ 33 പേരെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികൾ, സൈനികരുൾപ്പെടെയുള്ള സ്ത്രീകൾ, 50നു മുകളിൽ പ്രായമുള്ള പുരുഷന്മാർ, പരുക്കേറ്റവരും അസുഖ ബാധിതരുമായവരേയുമാണ് ആദ്യം മോചിപ്പിക്കുക. ഇക്കാര്യത്തിൽ ഹമാസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. 

ഗാസയിൽ സമാധാനം സാധ്യമായാൽ അത് പടിയിറങ്ങുന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് വലിയ നേട്ടമാകും. ഘട്ടം ഘട്ടമായുള്ള സേനകളുടെ പിൻ വാങ്ങൽ, ബന്ദികളുടെ കൈമാറ്റം, മാനുഷിക സഹായത്തിനായുള്ള കൂടുതൽ ഇടങ്ങൾ തുറക്കൽ എന്നിവയാണ് കരാറിലെ ധാരണയെന്നാണ് വിവരം. സംഘർഷ മേഖലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് നിലവിലെ ചർച്ചകൾ.