നി‍ർണായക ഇടപെടലുമായി ഖത്തറും അമേരിക്കയും, ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ യാഥാർത്ഥ്യമാകുന്നു, കരട് രേഖ കൈമാറി

By: 600007 On: Jan 13, 2025, 12:05 PM

 

 

 

 

ദോഹ: ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിന്‍റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ ധാരണയായെന്ന് റിപ്പോർട്ട്. വെടിനി‍ർത്തൽ സംബന്ധിച്ച കരട് രേഖ ഹമാസിനും ഇസ്രായേലിനും കൈമാറിയെന്നാണ് വിവരം. മധ്യസ്ഥ ശ്രമംങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങൾക്കും ഖത്തറാണ് കരട് രേഖ കൈമാറിയതെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സും അറബ് ന്യൂസുമടക്കം റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്ത‌‍റും അമേരിക്കയും നടത്തിയ ചർച്ചയിലാണ് നിർണായക പുരോഗതി. സമാധാനം ആഗ്രഹിക്കുന്നവർക്ക് വലിയ പ്രതീക്ഷ ഉണർത്തുന്ന വാർത്തയാണ് ഇതിന് പിന്നാലെ പുറത്തുവന്നത്.

ഹമാസ് - ഇസ്രായേൽ വെടിനിർത്തൽ ചർച്ചകൾ ഏറെ നാളായി പുരോഗമിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഖത്തറിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ നിർണായക പുരോഗതി കൈവരിച്ചത്. സമാധാനത്തിനായുള്ള കരാർ ഏത് നിലയിലുള്ളതായിരുക്കും എന്നതിന്‍റെ അന്തിമ  രൂപം എന്തായിരിക്കും എന്നതും അറിയാനുണ്ടായിരുന്നു. ഒടുവിൽ ഇന്നലെ അ‍ർധ രാത്രി അമേരിക്കൻ, ഇസ്രയിൽ, ഹമാസ്, ഖത്തർ പ്രതിനിധികൾ പങ്കെടുത്ത് നടന്ന ചർച്ചയിലാണ് വെടിനിർത്തലിനുള്ള അന്തിമ ധാരണയായത്. ഈ അന്തിമ ധാരണയാണ് ഇസ്രയേലിനും ഹമാസിനും കരട് രേഖയായി ഇപ്പോൾ ഖത്തർ കൈമാറിയതെന്നാണ് വാർത്താ ഏജൻസികൾ വ്യക്തമാക്കുന്നത്. കരട് രേഖക്ക് മേൽ ഇരു രാജ്യങ്ങളുടെയും അന്തിമ തീരുമാനങ്ങൾ കൂടി കൂട്ടിച്ചേർത്താകും വെടിനിർത്തൽ കരാർ യാഥാർത്ഥ്യത്തിലേക്ക് എത്തുക. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പടിയിറങ്ങുന്നതിന് മുന്നേ തന്നെ ഹമാസ് - ഇസ്രായേൽ വെടിനിർത്തൽ യാഥാർത്ഥ്യമാക്കാണമെന്ന നിർദ്ദേശം നേരത്തെ ഉണ്ടായിരുന്നു. അതിന്‍റെ ഭാഗമായുള്ള ചർച്ചയാണ് ഇപ്പോൾ കരട് രേഖയിലേക്ക് എത്തിനിൽക്കുന്നത്. വെടിനിർത്തൽ കരാ‍ർ എത്രയും വേഗത്തിൽ പ്രാബല്യത്തിലായാൽ ഘട്ടം ഘട്ടമായാകും സൈന്യത്തെ പിൻവലിക്കൽ നടപ്പാക്കുക. ഇതിനൊപ്പം തന്നെ ബന്ധികളുടെ കൈമാറ്റവും നടക്കും. ഇക്കാര്യത്തിൽ അമേരിക്ക, ഇസ്രയേൽ, ഖത്തർ, ഹമാസ് രാജ്യങ്ങളുടെ സ്ഥിരീകരണം വരാനുണ്ട്. വെടിനിർത്തലിനായിഘട്ടം ഘട്ടമായുള്ള ധാരണകളുണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് ഇതിന്‍റെ ലംഘനങ്ങളുണ്ടായതോടെയാണ് വെടിനിർത്തൽ കരാർ നീണ്ടുപോയത്.