സൈബര്‍ട്രക്ക് സ്ഫോടനം ആസൂത്രണം ചെയ്തത് ചാറ്റ്ജിപിടി വഴി

By: 600007 On: Jan 9, 2025, 6:02 AM

 

വാഷിംഗ്‌ടണ്‍: പുതുവത്സര ദിനത്തില്‍ അമേരിക്കയിലെ ലാസ് വേഗാസിലുള്ള ട്രംപ് ഹോട്ടലിന് മുന്നിലുണ്ടായ സൈബര്‍ട്രക്ക് സ്ഫോടനത്തിലെ പ്രതി സ്ഫോടന പദ്ധതിയിടാന്‍ ചാറ്റ്‌ജിപിടി ഉപയോഗിച്ചതായി പൊലീസിന്‍റെ കണ്ടെത്തല്‍. പൊട്ടിത്തെറിച്ച സൈബര്‍ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ കൂടിയായ പ്രതി ഉഗ്ര സ്ഫോടനം നടത്താന്‍ ചാറ്റ്‌ജിപിടി ചാറ്റ്ബോട്ടിന്‍റെ സഹായം തേടിയിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു.

2025ലെ പുതുവത്സര ദിനത്തിലാണ് ലാഗ് വേഗാസിലെ ട്രംപ് ഹോട്ടലിന്‍റെ പ്രധാന വാതിലിന് മുന്നില്‍ ടെസ്‌ലയുടെ സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ സൈബര്‍ട്രക്ക് ഓടിച്ചിരുന്ന പ്രതി കൊല്ലപ്പെട്ടു. പുതുവര്‍ഷത്തില്‍ അമേരിക്കയെ വിറപ്പിച്ച സ്ഫോടനത്തെ കുറിച്ച് യുഎസ് ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. മാത്യൂ ലൈവൽസ്ബർഗര്‍ എന്ന പട്ടാളക്കാരനാണ് സൈബര്‍ട്രക്ക് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് അന്വേഷണ സംഘം കഴിഞ്ഞയാഴ്‌ച സ്ഥിരീകരിച്ചിരുന്നു. 37 വയസുകാരനായ ഇയാള്‍ തനിച്ചാണ് സ്ഫോടനം ആസൂത്രണം ചെയ്തത് എന്നാണ് പൊലീസ് പറയുന്നത് . സ്ഫോടനം ഭീകരാക്രമണം അല്ലെന്നും മാത്യൂ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും എഫ്‌ബിഐ വിശദീകരിക്കുന്നു