ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം; സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത്

By: 600007 On: Dec 30, 2024, 5:26 PM

 

 

 

ശ്രീഹരിക്കോട്ട: സ്പേസ് ഡോക്കിംഗ് ലക്ഷ്യമിട്ട് സ്പേഡെക്സ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി ദൗത്യം വിജയകരം. പേസർ, ടാർജറ്റ് എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തി, വേര്‍പെട്ടു. ദൗത്യം വിജയിച്ചാൽ സ്പേസ് ഡോക്കിംഗ് സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഉപഗ്രഹങ്ങള്‍ ജനുവരി 7ന് ബഹിരാകാശത്ത് വെച്ച് കൂടിച്ചേരും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ഉപയോഗിച്ച് ബഹിരാകാശത്തേക്ക് അയച്ചത്.

പിഎസ്എല്‍വി റോക്കറ്റില്‍ ലോഡ് ചെയ്‌തിരിക്കുന്ന ഏതാണ്ട് 220 കിലോഗ്രാം വീതം ഭാരമുള്ള എസ്‌ഡിഎക്‌സ്01 (SDX01-ചേസര്‍), എസ്‌ഡിഎക്‌സ്02 (SDX02- ടാര്‍ഗറ്റ്) എന്നീ സാറ്റ്‌ലൈറ്റുകള്‍ രണ്ടായി പിരിയുകയും പിന്നീട് ഒന്നാക്കി ഡോക്ക് ചെയ്യിക്കുകയുമാണ് ഇസ്രൊയുടെ മുന്നിലുള്ള വലിയ വെല്ലുവിളി. ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമേ വിജയിപ്പിച്ചിട്ടുള്ളൂ എന്നതിലുണ്ട് ഇസ്രൊയ്ക്ക് എത്രത്തോളം നിര്‍ണായകമാണ് സ്പേഡെക്സ് ദൗത്യമെന്ന്.