വീട്ടിലുണ്ടാക്കിയ കേക്കിന് 'കുരുമുളകിന്‍റെ രുചി'; പിന്നാലെ അസ്വസ്ഥത തോന്നിയ മൂന്ന് പേര്‍ മരിച്ചു

By: 600007 On: Dec 29, 2024, 5:47 PM

 

ബ്രസീലില്‍ വീട്ടിലുണ്ടാക്കിയ ക്രിസ്മസ് കേക്ക് കഴിച്ച ഒരു കുടുംബത്തിലെ ആറ് പേരില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാക്കി. മരിച്ചവരുടെ രക്തത്തില്‍ നിന്നും വിഷവസ്തുവായ ആഴ്സെനിക്കിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് പോലീസ്. തെക്കൻ റിയോ ഗ്രാൻഡെ ഡോ സുൽ സംസ്ഥാനത്തെ ടോറസിലെ ഒരു വീട്ടില്‍ ക്രിസ്മസിനായി ഉണ്ടാക്കിയ കേക്ക് കഴിച്ചതിന് പിന്നാലെയാണ് ഗുരുതരമായ സംഭവ വികാസങ്ങളെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

വീട്ടില്‍ കേക്ക് ഉണ്ടാക്കിയ 61 -കാരിയായ സ്ത്രീയും 10 വയസുകാരനും കേക്ക് കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും പകുതി തീര്‍ന്ന നിലയില്‍ വിഷ വസ്തു അടങ്ങിയ ഒരു കുപ്പി പോലീസ് കണ്ടെത്തി. ഇത് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. കേക്കും പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം അടുത്ത ആഴ്ചയേ ലഭിക്കൂവെന്ന് പോലീസ് അറിയിച്ചു. മരിച്ച ഒരു സ്ത്രീയുടെ ഭര്‍ത്താവ് കഴിഞ്ഞ സെപ്തംബറില്‍ വിഷബാധയേറ്റ് മരിച്ചിരുന്നു.

61 കാരിയായ സെലി ടെറെസിൻഹ സിൽവ ഡോസ് അൻജോസാണ് കേക്ക് ഉണ്ടാക്കിയത്. ഇവരുടെ സഹോദരിമാരായ മൈദ ബെറനിസ് ഫ്ലോറെസ് ഡാ സിൽവ (58), ന്യൂസ ഡെനിസ് സിൽവ ഡോസ് അൻജോസ് (65), മരുമകൾ ടാറ്റിയാന ഡെനിസ് സിൽവ ഡോസ് അൻജോസ് (43) എന്നിവർ മരിച്ചു. 10 വയസുകാരന്‍ ഉൾപ്പെടെ മറ്റ് മൂന്ന് കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കേക്കിന് "കുരുമുളക്" രുചിയുണ്ടെന്ന് കുടുംബാംഗങ്ങളിൽ ചിലർ മൊഴി നല്‍കിയതായി പോലീസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കേക്ക് കഴിച്ചതിന് പിന്നാലെ ഇവര്‍ക്ക് ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങി, തുടര്‍ന്ന് കുടുംബത്തിലെ അഞ്ച് പേരെ കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. മരിച്ചവരിലും ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവരിലും വിഷാംശമുള്ള ആഴ്സെനിക്കിന്‍റെ അംശം കണ്ടെത്തിയിരുന്നു.  മനുഷ്യ ശരീരത്തില്‍ ക്യാന്‍സറിന് കാരണമാകുന്ന ലോഹ മൂലകമാണ് ആഴ്സെനിക്. ഇത് എന്തിനാണ് ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്നും ആരാണ് കേക്കില്‍ വിഷ വസ്തു ചേര്‍ത്തതെന്നുമുള്ള അന്വേഷണത്തിലാണ് പോലീസ്,