3 കോടിയുടെ കൊക്കെയ്നുമായി യുവതി അറസ്റ്റിൽ; പ്രതിയുടെ ചിത്രം പങ്കുവച്ച് പോലീസ് പെട്ടു, 'ഗ്ലാമറസ്' എന്ന് ആരാധകർ

By: 600007 On: Dec 26, 2024, 8:01 AM

 

കൊക്കെയ്നുമായി പിടികൂടിയ പ്രതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച പെലീസ് പുലി വാല് പിടിച്ച അവസ്ഥയിലായി. സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രതിയുടെ ചിത്രം കണ്ട് ആരാധന മൂത്തതാണ് കാരണം. സംഭവം, യുകെയിലെ ഗ്ലോസെസ്റ്റർഷയറിലാണ് നടന്നത്. നഗരത്തിലേക്ക് എത്തിയ ഒരു കാര്‍ പോലീസ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് മൂന്ന് കോടിക്ക് മേലെ വിലവരുന്ന മൂന്ന് കിലോ കൊക്കെയ്ന്‍. അപ്പോള്‍ തന്നെ കാറിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായവര്‍ 30 -കാരിയായ കിർസ്റ്റി സാൻസും 29 -കാരനായ ജോൺ റോജേഴ്സുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇരുവുടെയും സുഹൃത്തുക്കളായ കിങ്സ്ലി വില്യംസ് (28), ആരോൺ റസ്സൽ (30) എന്നിവരായിരുന്നു അവര്‍. പിന്നാലെ കുറ്റം ചുമത്തിയ നാല് പേരെയും കോടതിയിലും ഹാജരാക്കി. 

പക്ഷേ, പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. യുവതിയുടെ ചിത്രം കണ്ട് ആകൃഷ്ടരായവര്‍ അവരുടെ പടം തങ്ങളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളിലൂടെ പങ്കുവയ്ക്കുകയും ചിത്രം പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. ഇതോടെ മയക്കുമരുന്ന് വ്യാപാരിയായ സ്ത്രീ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ കിർസ്റ്റി സാന്‍സുമിന്‍റെ ചിത്രം കണ്ട് അമ്പരന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കിർസ്റ്റി 'ഗ്ലാമറസ്' ആണെന്നായിരുന്നു നിരവധി പേര്‍ അഭിപ്രായപ്പെട്ടത്. 


സമൂഹ മാധ്യമങ്ങളില്‍ വന്‍പ്രചാരം നേടിയ ചിത്രങ്ങളില്‍ കഴുത്ത് വരെ പച്ചകുത്തിയ കിർസ്റ്റി സാന്‍സിനെ കാണാം. മേല്‍ചുണ്ടിനും കീഴ്ചുണ്ടിനും ലിപ്പ് പിയേഴ്സിംഗ് ചെയ്ത് ഓരോ സ്റ്റഡുകളും ഇവര്‍ ധരിച്ചിട്ടുണ്ട്. കണ്ണിന് മുകളിലായും പച്ച കുത്തിയിട്ടുണ്ട്. മൂക്കില്‍ ഒരു മൂക്കുത്തിയും ധരിച്ച് സ്വർണ്ണ മുടി മുകളിലേക്ക് കെട്ടിവച്ച്, ചാരനിറത്തിലുള്ള ഹൂഡി ധരിച്ച്, കാമറയിലേക്ക് നോക്കി നില്‍ക്കുന്ന രീതിയിലാണ്  കിർസ്റ്റി സാന്‍സിന്‍റെ ഫോട്ടോയുള്ളത്. 'ശരിക്കും ആകര്‍ഷകമായ സ്ത്രീ' എന്നായിരുന്നു ഒരു സമൂഹ മാധ്യമ ഉപയോക്താവ് എഴുതിയത്. 

ഇവരില്‍ നിന്ന് മൂന്ന് കോടിക്കും രണ്ട് കോടിക്കും ഇടയില്‍ വില വരുന്ന മൂന്ന് കിലോ കൊക്കൈയ്നാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഗ്ലൗസെസ്റ്റർഷയർ കോണ്‍സ്റ്റോബുലറിയുടെ സീരിയസ് ആന്‍ഡ്  ഓർഗനൈസ്ഡ് ക്രൈം യൂണിറ്റിന്‍റെ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മയക്കുമരുന്ന് കടത്തിയതിന് റോജേഴ്സിന് അഞ്ച് വർഷവും മൂന്ന് മാസവും തടവും  വില്യംസിന് ആറ് വർഷവും ഒമ്പത് മാസവും റസ്സലിന് ആറ് വർഷവും തടവ് ശിക്ഷ വിധിച്ചു. അതേസമയം രണ്ടര വര്‍ഷമായിരുന്നു കിർസ്റ്റി സാന്‍സിന് ശിക്ഷ വിധിച്ചതെങ്കിലും ഇത് പിന്നീട് രണ്ട് വര്‍ഷമായി കുറച്ചു. ഒപ്പം മയക്കുമരുന്ന് പുനരധിവാസത്തിനായി ഒമ്പത് മാസവും 100 മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലിയും ചെയ്യണം. ചിലര്‍ എന്തുകൊണ്ടാണ് കിർസ്റ്റിന്‍റെ ശിക്ഷ ഇളവ് ചെയ്തതെന്ന് ചോദിച്ചും ഇവരുടെ ചിത്രം പങ്കുവച്ചിരുന്നു.