നാട് കടത്തപ്പെടേണ്ട 30,000 ആളുകൾ നിലവിൽ ഒളിവിലെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി

By: 600110 On: Dec 12, 2024, 3:44 PM

കാനഡയിൽ നാടുകടത്തേണ്ടവരുടെ പട്ടികയിൽ ഉള്ള  ഏകദേശം 30,000 ആളുകൾ   നിലവിൽ ഒളിവിലാണെന്ന് രേഖകൾ . കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ആണ് ഇത് സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. എംപി ലൈല ഗുഡ്രിഡ്ജിൻ്റെ ചോദ്യത്തിനുള്ള മറുപടി ആയാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്, 29,731 പേർ നിലവിൽ ഒളിവിലാണെന്നാണ് ഇമിഗ്രേഷൻ അധികാരികൾ പറയുന്നത്. 

ഒളിവിലുള്ളവരിൽ കൂടുതൽ പേരും ഒൻ്റാരിയോയിൽ നിന്നാണ്. 21,325  പേരെയാണ് ഇവിടെ നിന്നും കാണാതായത് . കാനഡയിലെ നിലവിലെ  പ്രതിസന്ധിയും, നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൽ നിന്നുള്ള താരിഫ്  ഭീഷണികളും , അതിർത്തി നയത്തെക്കുറിച്ച് ഫെഡറൽ ഗവൺമെൻ്റിൻ്റെ പുനർവിചിന്തനവും എല്ലാം ഇതിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.  അടുത്ത രണ്ട് വർഷത്തിനിടെ  ഏകദേശം 2.4 ദശലക്ഷം ആളുകൾ സ്വമേധയാ കാനഡയിൽ നിന്ന് പോകും എന്നാണ് സൂചന.  
കാനഡയിലേക്ക് വരുന്ന സ്ഥിരതാമസക്കാരുടെ എണ്ണം 500,000-ൽ നിന്ന് അടുത്ത വർഷത്തോടെ 395,000 ആയും 2026-ഓടെ 380,000 ആയും കുറയ്ക്കാനുള്ള പദ്ധതികൾ കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ   പ്രഖ്യാപിച്ചിരുന്നു. പുതുതായി പുറത്തുവിട്ട ഡാറ്റ അനുസരിച്ച്, ഒക്‌ടോബർ 21 വരെ വിവിധ ഘട്ടങ്ങളിലായി കാനഡയിൽ നിന്ന് നാടുകടത്തപ്പെടേണ്ടതായി 457,646 പേരുണ്ട്.