''ഇന്ത്യയിലേക്ക്‌ തിരിച്ചു പോകൂ''; ഇന്ത്യക്കാരെ വംശീയമായി ആക്ഷേപിച്ച്‌ ഒന്റാരിയോ സ്വദേശിനി; വീഡിയോ പുറത്തുവിട്ട്‌ ഇന്ത്യന്‍ പൗരന്‍

By: 600002 On: Oct 19, 2024, 8:44 AM



ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്‌ ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റിയെ പ്രത്യേകിച്ച്‌ ഇന്ത്യക്കാരെ വംശീയപരമായി ആക്ഷേപിക്കുന്ന ഒന്റാരിയോ സ്‌ത്രീയുടെ വീഡിയോ ദൃശ്യങ്ങള്‍. ഈ വീഡിയോ പുറത്തുവന്നതോടെ കാനഡയിലെ സൗത്ത്‌ ഏഷ്യന്‍ കമ്മ്യൂണിറ്റികള്‍ക്കിടയില്‍ ആശങ്ക പടര്‍ന്നിരിക്കുകയാണ്‌. വാട്ടര്‍ലൂവില്‍ താമസിക്കുന്ന അശ്വിന്‍ അണ്ണാമലൈയാണ്‌ സ്‌ത്രീയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്‌. ചൊവ്വാഴ്‌ച വൈകിട്ട്‌ നടക്കാനിറങ്ങിയ തനിക്ക്‌ നേരെ വിരലുകള്‍ കൊണ്ട്‌ മോശം ആംഗ്യം കാണിക്കുകയും തുടര്‍ന്ന്‌ വംശീയമായി ആക്ഷേപിക്കുകയുമായിരുന്നുവെന്ന്‌ അശ്വിന്‍ പറഞ്ഞു. സെല്‍ഫോണില്‍ സംഭവങ്ങള്‍ അശ്വിന്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

കാനഡയെ ഇന്ത്യക്കാര്‍ അതിക്രമിച്ച്‌ കൈയടക്കുകയാണെന്നും ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക്‌ തിരിച്ചുപോകണമെന്നും സ്‌ത്രീ ആക്രോശിക്കുന്നത്‌ വീഡിയോയില്‍ കാണാം. ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ താനും തന്റെ സുഹൃത്തുക്കള്‍ക്കും സാധാരണയായി അനുഭവിച്ചിട്ടുണ്ട്‌. എന്നാല്‍ ചിലത്‌ ശാരീരിക ആക്രമണങ്ങളിലേക്ക്‌ കടക്കും. അതിനാലാണ്‌ സ്‌ത്രീയുടെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ താന്‍ തീരുമാനിച്ചതെന്ന്‌ അശ്വിന്‍ പറഞ്ഞു. തന്റെ പക്കല്‍ തെളിവ്‌ വേണമെന്ന ഉദ്ദേശത്തോടെയാണ്‌ വീഡിയോ പകര്‍ത്തിയത്‌. എക്‌സില്‍ പോസ്‌റ്റ്‌ ചെയ്‌ത വീഡിയോ രണ്ട്‌ ദിവസത്തിനുള്ളില്‍ ഒരു മില്യണിലധികം ആളുകളാണ്‌ കണ്ടത്‌.

വീഡിയോ പ്രാദേശിക നേതാക്കളുടെയും ശ്രദ്ധയില്‍പ്പെട്ടു. അവര്‍ സ്‌ത്രീയുടെ മോശം പെരുമാറ്റത്തെ അപലപിച്ചു. റീജിയണല്‍ കൗണ്‍സിലര്‍മാരായ കോളിന്‍ ജെയിംസ്‌, റോബ്‌ ഡ്യൂഷ്‌മാന്‍, വാട്ടര്‍ലൂ എംപിപി കാതറിന്‍ ഫൈഫ്‌, കിച്ചനര്‍-കോണസ്‌റ്റാഗ എംപി ടിം ലൂയിസ്‌, കിച്ചനര്‍ സെന്റര്‍ എംപി മൈക്ക്‌ മോറിസ്‌ എന്നിവരെല്ലാം തന്നെ ആശ്വസിപ്പിക്കാനായി എത്തിയതായും അശ്വിന്‍ പറഞ്ഞു.