എഐയുടെ വളർച്ചയ്ക്ക് ന്യൂറൽ‌ നെറ്റ്‌വർക്ക്‌; ​ജോൺ ഹോപ്ഫീൽഡിനും ജിയോഫ്രി ഹിന്റണും ഭൗതികശാസ്ത്ര നൊബേൽ

By: 600007 On: Oct 8, 2024, 5:08 PM

തിരുവനന്തപുരം: ഇത്തവണത്തെ ഭൗതിക ശാസ്ത്ര നോബേൽ പുരസ്കാരം മെഷീൻ ലേണിംഗ് രംഗത്തെ രണ്ട് അതികായൻമാർക്ക്. അമേരിക്കൻ ഗവേഷകനായ ജോൺ ജെ. ഹെപ്പ്ഫീൽഡിനും, ബ്രിട്ടീഷ് ഗവേഷകൻ ജെഫ്രി ഇ. ഹിന്റണിനുമാണ് നോബേൽ ലഭിച്ചത്.  കൃത്രിമ ന്യൂറൽ നെറ്റ്വർക്കുകളിലൂടെ മെഷീൻ ലേണിം​ഗ് സാധ്യമാക്കിയതിനാണ് പുരസ്കാരം.

ഇവരുടെ ഗവേഷണങ്ങളാണ് ഇന്നത്തെ നിർമ്മിത ബുദ്ധി സംവിധാനങ്ങളുടെ അടക്കം അടിത്തറ. എഐയുടെ  തലതൊട്ടപ്പൻമാരായി കണക്കാക്കപ്പെടുന്ന മൂന്ന് ഗവേഷകരിൽ ഒരാൾ കൂടിയാണ് ഡോ. ജോഫ്രി ഹിന്റൺ. അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാലയിലെ അധ്യാപകനാണ് ജോൺ ജെ. ഹോപ്‌ഫീൽഡ്. ലണ്ടനിൽ ജനിച്ച ജെഫ്രി ഇ ഹിന്റൺ കാനഡയിലെ ടൊറോൻ്റോ സർവകലാശാലയിലെ അധ്യാപകനാണ്.

ചിത്രങ്ങളെ ഓർത്തുവയ്ക്കാനും പുനർനി‌ർമ്മിക്കാനും സാധിക്കുന്ന സംവിധാനം ആവിഷ്കരിച്ചതിനാണ് ജോൺ ​ഹോപ്ഫീൽഡിന് പുരസ്കാരം. ഹോപ്‌ഫീൽഡിന്റെ ആവിഷ്കാരത്തെ ഉപയോ​ഗിച്ച് വിവര വിശകലനം നടത്താവുന്ന പുതിയ സംവിധാനം ജെഫ്രി ഹിന്റൺ കണ്ടെത്തി. പുരസ്കാരമുണ്ടെന്ന് അറിയിച്ചുള്ള ഫോൺ കോൾ തന്നെ ഞെട്ടിച്ചുവെന്നും ഇത് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു ഹിന്റണിന്റെ ആദ്യ പ്രതികരണം.

11 മില്യൺ സ്വീഡിഷ്‌ ക്രോണ (8.3 കോടി രൂപ) ആണ്‌ പുരസ്കാരത്തുക. ഇത് ഇരുവരും തുല്യമായി വീതിക്കും. 14ന്‌ സാമ്പത്തിക ശാസ്ത്ര പുരസ്കാരത്തോടെ ഈ വർഷത്തെ നൊബേൽ പ്രഖ്യാപനം അവസാനിക്കും. ആൽഫ്രെഡ്‌ നൊബേലിന്റെ ചരമദിനമായ ഡിസംബർ പത്തിന്‌ സ്‌റ്റോക്‌ഹോം സിറ്റി ഹാളിലാണ്‌ പുരസ്കാരദാനം.