കാനഡയിലെത്താന്‍ ഉപയോഗിച്ച രേഖ വ്യാജം: നൈജീരിയന്‍ വനിതയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഐആര്‍സിസി 

By: 600002 On: Aug 2, 2024, 1:00 PM

 


2016 ല്‍ കാനഡയിലെത്തുമ്പോള്‍ നൈജീരിയന്‍ സ്വദേശിനിയായ ലോല അക്കിന്‍ലാഡെ സന്തോഷത്തിലായിരുന്നു. സോഷ്യല്‍ സര്‍വീസ് ഡിപ്ലോമയ്ക്ക് നോവ സ്‌കോഷ്യയിലെ കോളേജിലാണ് ലോല പ്രവേശനം നേടിയത്. എന്നാല്‍ ഇപ്പോള്‍ ആ സന്തോഷം തനിക്കില്ലെന്ന് ലോല മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ബിരുദം നേടുന്നതിന് മുമ്പ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയില്‍ നിന്ന് കത്ത് ലഭിച്ചു. 2016 ല്‍ കാനഡയില്‍ പ്രവേശിക്കാന്‍ ലോല ഉപയോഗിച്ച രേഖ വ്യാജമാണെന്നും വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. ഇമിഗ്രേഷന്‍ സ്റ്റാറ്റസില്ലാത്തതിനാല്‍ കാനഡയില്‍ നിന്നും തിരിച്ചുപോകാനും ലോലയോട് ആവശ്യപ്പെട്ടു. 

ഏജന്റ് വഴിയാണ് താന്‍ കാനഡയിലെത്തിയതെന്ന് ലോല പറയുന്നു. റെജീന യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനുള്ള എല്ലാ രേഖകളും നല്‍കിയതായും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ലോല വ്യക്തമാക്കി. ബാബതുണ്ടെ ഇസിയാഖ് അഡെഗോക്ക് എന്നയാളായിരുന്നു ഏജന്റ്. ഇയാള്‍ കനേഡിയന്‍ സര്‍വകലാശാലകളില്‍ പഠനത്തിനായും സ്റ്റഡിപെര്‍മിറ്റുകള്‍ ലഭ്യമാക്കാനും പ്രവര്‍ത്തിക്കുന്നയാളാണ്. അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ സക്‌സസ് അക്കാദമി  എജ്യുക്കേഷന്‍ കണ്‍സള്‍ട്ട് എന്ന കമ്പനിയാണ് കത്ത് തിനിക്ക് നല്‍കിയതെന്ന് പറഞ്ഞു. എന്നാല്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആരും പ്രതികരിച്ചില്ല. വ്യാജ കത്ത് കാരണം ലോലയ്ക്ക് കാനഡയില്‍ പഠനാനുമതി നഷ്ടപ്പെട്ടു. ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റിനും അപേക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അതും നിരസിക്കപ്പെട്ടു. 

ഇത്തരത്തില്‍ ലോലയെ പോലെ നിരവധി പേരാണ് കാനഡയിലെത്തി വ്യാജ കത്ത് കാരണം കബളിപ്പിക്കപ്പെടുന്നത്. ഇതിന് പിന്നാലെ ഐആര്‍സിസി 2023 ഡിസംബര്‍ 1 ന് പുതിയ ലെറ്റര്‍ ഓഫ് അക്‌സെപ്റ്റന്‍സ് വേരിഫിക്കേഷന്‍ പ്രോസസ് ആരംഭിച്ചു. ഡിസംബര്‍ 1നും ജൂലൈ 1 നും ഒരു കനേഡിയന്‍ സ്‌കൂളും നല്‍കാത്ത 9,175 വ്യാജ ലെറ്ററുകള്‍ പിടിച്ചെടുത്തതായി ഐആര്‍സിസി അറിയിച്ചു. വ്യാജ ലെറ്ററുകളുമായി പ്രവേശിക്കുന്ന കുറ്റവാളികളെ തിരിച്ചറിയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇരകള്‍ക്ക് പിഴ ചുമത്തുകയില്ലെന്നും ഐആര്‍സിസി വ്യക്തമാക്കി.