അണക്കെട്ട് തകർന്ന് കൊല്ലപ്പെട്ടത് ആയിരങ്ങൾ, ലിബിയയിൽ 12 ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ

By: 600007 On: Jul 29, 2024, 9:43 AM

ബെംഗാസി: ലിബിയയിൽ അണക്കെട്ട് തകർന്നുണ്ടായ പ്രളയത്തിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 12 ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ. കഴിഞ്ഞ വർഷമാണ് ലിബിയയിലെ ദേർണയിൽ നിരവധി അണക്കെട്ടുകൾ തകർന്ന് ദുരന്തമുണ്ടായത്. രാജ്യത്തെ അണക്കെട്ടുകളുടെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് 9 മുതൽ 27 വർഷം വരെ ശിക്ഷ വിധിച്ചത്.

കേസിൽ നാല് പേരെ കോടതി വെറുതെ വിട്ടു. ലിബിയയിലെ തീരമേഖലയിലെ നഗരമായ ദേർണയിൽ 125000ത്തോളം ആളുകളാണ് കഴിഞ്ഞ സെപ്തംബറിലുണ്ടായ പ്രളയത്തിൽ ബാധിക്കപ്പെട്ടത്. ദാനിയൽ കൊടുങ്കാറ്റിന് പിന്നാലെയാണ് അണക്കെട്ടുകൾ തകർന്നത്. ദേർണയിലെ അപ്പീൽ കോടതിയാണ് ഞായറാഴ്ച ശിക്ഷ വിധിച്ചത്. അണക്കെട്ടുകൾ തകർന്ന് വെള്ളം നഗത്തിലേക്ക് കുതിച്ചെതിയതിന് പിന്നാലെ കെട്ടിടങ്ങൾ കടലിലേക്ക് ഒലിച്ച് പോയ സാഹചര്യമാണ് ലിബിയയിലുണ്ടായത്.

അണക്കെട്ടുകളുടെ അറ്റകുറ്റ പണികൾക്കായി അനുവദിച്ച പണം ഉദ്യോഗസ്ഥർ മറ്റുപല രീതിയിൽ ചെലവിട്ടതോടെ പണികൾ മുടങ്ങിയാണ് അണക്കെട്ട് തകർന്നതിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. കുറ്റാരോപിതരായ മൂന്ന് പേർ അനധികൃതമായി സമ്പാദിച്ച പണം തിരികെ നൽകാമെന്ന് വിചാരണയ്ക്കിടെ വിശദമാക്കിയിരുന്നു.