പാരിസ്: ചരിത്രത്തിലിടം നേടിയ ഉദ്ഘാടന ചടങ്ങുകൾക്ക് പിന്നാലെ പാരീസ് ഒളിമ്പിക്‌സിന് തലവേദനയായി മോഷ്ടാക്കളുടെ വിളയാട്ടം. ഒളിമ്പിക്സിൽ അതിഥിയായെത്തിയ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം സീക്കോയെ കൊള്ളയടിച്ചു. സീക്കോയുടെ കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങളും ആഡംബര വാച്ചും പണവും ഉൾപ്പെടുന്ന സ്യൂട്ട്കേസാണ് കാറിൽനിന്ന് മോഷ്‌ടാക്കൾ അപഹരിച്ചത്. ഏകദേശം നാലരക്കോടിയോളം രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്.
ബ്രസീൽ ഒളിമ്പിക് കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് സിക്കോ കഴിഞ്ഞ ദിവസം പാരിസിലെത്തിയത്. ടാക്സി കാറിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു മോഷണം നടന്നത്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ച ശേഷം താരത്തിന്റെ ബാഗ് തട്ടിയെടുക്കുകയായിരുന്നെന്നാണു വിവരം. നിർത്തിയിട്ടിരുന്ന കാറിൻ്റെ ഗ്ലാസ് താഴ്ത്തി ഇട്ടതാണ് താരത്തിന് വിനയായത്.
സിക്കോയുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. ഒളിമ്പിക്‌സ് തിരക്കുകളിലുള്ള പാരിസ് നഗരത്തിൽ നിരവധി പേരാണ് മോഷണ പരാതികളുമായി പൊലീസിനെ സമീപിക്കുന്നത്.