'പ്രൊജക്ട് ഗ്യാസ്‌ലൈറ്റ്': എഡ്മന്റണില്‍  കവര്‍ച്ചാ കേസില്‍ ആറ് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍; മുഖ്യ സൂത്രധാരനായി തിരച്ചില്‍ തുടരുന്നു  

By: 600002 On: Jul 27, 2024, 11:04 AM

 


എഡ്മന്റണില്‍ ദക്ഷിണേഷ്യന്‍ ബിസിനസ് ഉടമകളെ ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന കവര്‍ച്ചാ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് പേര്‍ കൂടി അറസ്റ്റിലായതായി എഡ്മന്റണ്‍ പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെല്ലാം ഇന്ത്യന്‍ വംശജരാണ്. സൗത്ത്ഈസ്റ്റ് എഡ്മന്റണിലെ ആറ് സ്ഥലങ്ങളില്‍ ഇപിഎസ്, ആര്‍സിഎംപി ഉദ്യോഗസ്ഥര്‍ സെര്‍ച്ച് വാറണ്ടുകള്‍ നടപ്പിലാക്കുന്നതിനിടെയാണ് ആറ് പ്രതികള്‍ പിടിയിലായത്. ഈ വര്‍ഷം ആദ്യം പോലീസ് നടത്തിയ ഏറ്റവും വലിയ അറസ്റ്റാണിത്. ജഷാന്‍ദീപ് കൗര്‍(19), ഗുര്‍കരന്‍ സിംഗ്(19), മാനവ് ഹീര്‍(19), പര്‍മീന്ദര്‍ സിംഗ്(21), ദിവ്‌നൂര്‍  ആഷ്ത്(19) പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നുവെന്ന് പോലീസ് പറഞ്ഞു. ക്രിമിനല്‍ സംഘത്തിന്റെ നേതാവെന്ന് കരുതുന്ന ഏഴാമത്തെ പ്രതിക്കായി കാനഡയിലുടനീളം വാറണ്ട് പുറപ്പെടുവിച്ചതായി പോലീസ് പറഞ്ഞു. 34 കാരനായ മണീന്ദര്‍ ദലിവാളിനായാണ് തിരച്ചില്‍ നടത്തുന്നത്. 

എഡ്മന്റണില്‍ താമസിക്കുന്ന ദലിവാല്‍ വിദേശത്തും കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ്. വിദേശങ്ങളിലും കൊള്ളയടി ആസൂത്രണം ചെയ്യുന്ന ദലിവാളിനെ കണ്ടെത്താന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഉള്‍പ്പെടെയുള്ള ഫെഡറല്‍, ഇന്റര്‍നാഷണല്‍ അന്വേഷണ സംഘവുമായി ചേര്‍ന്ന് എഡ്മന്റണ്‍ പോലീസ് സര്‍വീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.  

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തീവെപ്പ്, കൊള്ളയടി, വെടിവെപ്പ്, കവര്‍ച്ച തുടങ്ങിയവ ഉള്‍പ്പെടെ പ്രോജക്ട് ഗ്യാസ്‌ലൈറ്റ് എന്ന കൊള്ളയടി പരമ്പരയുമായി ബന്ധപ്പെട്ട 40 ഓളം കേസുകളാണ് പോലീസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച രാവിലെ കവാന പ്രദേശത്ത് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ തീയിട്ടതാണ് ഏറ്റവും ഒടുവിലായി നടന്ന സംഭവം. പുലര്‍ച്ചെ 3 മണിയോടെയാണ് തീവെപ്പുണ്ടായത്. നിര്‍മാണത്തിലുരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. എഡ്മന്റണ്‍ ഫയര്‍ റെസ്‌ക്യൂ സര്‍വീസസെത്തി തീയണച്ചു.