11 വയസുള്ള മകനെ നിലത്തിട്ട് തല്ലി, നെഞ്ചിൽ കയറിയിരുന്നു മർദ്ദനം; വീഡിയോ പുറത്തായതോടെ അമ്മക്കെതിരെ കേസ്

By: 600007 On: Jul 18, 2024, 4:07 PM

ഹരിദ്വാർ: ഉത്തരാഖണ്ഡിൽ മകനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഹരിദ്വാർ സ്വദേശിയായ യുവതിക്കെതിരേയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഹരിദ്വാര്‍ സ്വദേശിനി 11 വയസ്സുള്ള മകനെ നിലത്ത് കിടത്ത് ശരീരത്ത് കയറിയിരുന്നടക്കം മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് പിന്നാലെ പൊലീസ് യുവതിക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടിയെ കാലുകള്‍ക്കിടയില്‍ പിടിച്ചുകിടത്തി യുവതി നിരന്തരം മര്‍ദിക്കുന്നത് വീഡിയോയിൽ കാണാം. പതിന്നുകാരനെ അമ്മ കടിച്ചു പരിക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വേദനകൊണ്ട് കുട്ടി ഉറക്കെ കരഞ്ഞിട്ടും അമ്മ പിന്മാറിയില്ല. വീണ്ടും മർദ്ദനം തുടർന്നു. കുട്ടിയെ അമ്മ മർദ്ദിക്കുന്ന വീഡിയോ പിതാവാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. എന്നാൽ വീഡിയോ യുവതി രണ്ടുമാസം മുമ്പ് ചിത്രീകരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.  മദ്യപാനിയായ ഭർത്താവ് ഏറെ നാളായി വീട്ടിലേക്ക് വരാറില്ലെന്നും ഭർത്താവിനെ പേടിപ്പിക്കാനായാണ് മകനെ ഉപദ്രവിക്കുന്ന വീഡിയോ ചിത്രീകരിച്ചതെന്നുമാണ് യുവതി പൊലീസിന് നകിയ മൊഴി.

യുവതി പറയുന്നത് ഇങ്ങനെ: സ്ഥിരം മദ്യപാനിയാണ് ഭർത്താവ്. വാവഹം കഴിഞ്ഞ് ഏറെ നാള്‍ കഴിയും മുമ്പ് മദ്യപിച്ച് പ്രശ്നങ്ങളുണ്ടായി തുടങ്ങി. ഉത്തർ പ്രദേശിൽ ഒറു വ്യാപാര സ്ഥാപനം നടത്തുന്ന ഭർത്താവ് മാസങ്ങളായി വീട്ടിലേക്ക് വന്നിട്ടില്ല. ചെലവിനുള്ള പണമോ കുട്ടികളെ തിരിഞ്ഞ് നോക്കുകയോ ചെയ്തിട്ടില്ല. അതിനാൽ ഭർത്താവിനെ പേടിപ്പിച്ച് നാട്ടിലേക്ക് എത്തിക്കാനാണ് മൂത്ത കുട്ടിയെ മർദ്ദിക്കുന്ന വീഡിയോ ചിത്രീകരിച്ചത്. വീഡിയോ ഭർത്താവിന് അയച്ച് കൊടുത്തിരുന്നതായും യുവതി മൊഴി നൽകി.  

യുവതിയുടെ മൊഴിയെടുത്ത പൊലീസ് അയൽവാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. എന്നാൽ യുവതി മക്കളോട് നല്ലരീതിയിൽ പെരുമാറുന്നയാളാണെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്.   യുവതിക്കെതിരേ ഇവരാരും പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, യുവതി ഭർത്താവിനെതിരേ ഉന്നയിച്ച പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്നും ഉടനെ നാട്ടിലെത്താൻ ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.