ഒരു മാസം പെയ്യേണ്ട മഴ മൂന്ന് മണിക്കൂറിനുള്ളില്‍ പെയ്തു: ടൊറന്റോയില്‍ വെള്ളപ്പൊക്കം; ജാഗ്രതാ നിര്‍ദ്ദേശം 

By: 600002 On: Jul 17, 2024, 2:24 PM

 

ടൊറന്റോയില്‍ ഒരു മാസം പെയ്യേണ്ട മഴ മൂന്ന് മണിക്കൂറിനുള്ളില്‍ പെയ്തതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച ചില പ്രദേശങ്ങളില്‍ 125 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നു. സാധാരണയായി ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രണ്ടാമത്തെ മാസമാണ് ജൂലൈ. എന്നാല്‍ ജൂലൈയില്‍ സാധാരണ ലഭിക്കാറുള്ളതിനേക്കാള്‍ 25 ശതമാനം കൂടുതല്‍ മഴ മണിക്കൂറിനുള്ളില്‍ ലഭിച്ചതോടെ നഗരത്തിലുടനീളമുള്ള റോഡുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങി. 75.8 മില്ലിമീറ്റര്‍ മഴയാണ് നഗരത്തില്‍ പെയ്തത്. പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 96 മില്ലിമീറ്റര്‍ മഴയും ബില്ലി ബിഷപ്പ് എയര്‍പോര്‍ട്ടില്‍ 82.2 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. പിയേഴ്‌സണില്‍ 2013 ജൂലൈ 8 നാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. അന്ന് 126 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 

കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ടൊറന്റോ മേയര്‍ ഒലിവിയ ചൗ അഭ്യര്‍ത്ഥിച്ചു. ആളുകള്‍ വെള്ളം കയറിയ റോഡുകളിലൂടെ വാഹനം ഓടിക്കരുതെന്നും അരുവികളുടെയും നദികളുടെയും തീരങ്ങളില്‍ നിന്നും ദയവായി മാറി സുരക്ഷിതരായിരിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. 

ഗാര്‍ഡിനര്‍ എക്‌സ്പ്രസ്‌വേ, ഡോണ്‍ വാലി പാര്‍ക്ക്‌വേ, ലേക്ക്‌ഷോര്‍ ബൊളിവാര്‍ഡ്, ഹൈവേകള്‍ 400, 401 എന്നിവയുള്‍പ്പെടെ നിരവധി റോഡ്‌വേകള്‍ വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഗരത്തിലുടനീളം കനത്ത വൈദ്യുതി തടസ്സമാണ് നേരിടുന്നത്. ടൊറന്റോയിലുടനീളമുള്ള പതിനായിരക്കണക്കിന് ഉപയോക്താക്കള്‍ ഇരുട്ടിലായി.