ഇന്‍ഷുറന്‍സ് കമ്പനികള്‍ ആല്‍ബെര്‍ട്ട വിടുന്നു; സംവിധാനം പരിഷ്‌കരിക്കണമെന്ന് ആവശ്യം 

By: 600002 On: Jul 12, 2024, 6:02 PM

 

 

ഇന്‍ഷുറന്‍സ് കമ്പനികളായ സോണറ്റ് ഇന്‍ഷുറന്‍സ് കമ്പനിയും അവിവ സബ്‌സിഡിയറി എസ് ആന്‍ഡ് വൈയും ആല്‍ബെര്‍ട്ടയില്‍ തങ്ങളുടെ വാഹന ഇന്‍ഷുറന്‍സ് ബിസിനസുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവിശ്യ വിടുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രവിശ്യാ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ പുന:പരിശോധനയ്ക്ക് ശ്രമിക്കുന്നുണ്ട്. എന്നാല്‍ വ്യക്തമായ ദീര്‍ഘകാല പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഡിബിആര്‍എസ് മോണിംഗ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. കൃത്യമായ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ പ്രവിശ്യയിലെ മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളും പ്രവിശ്യ വിടുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. വര്‍ഷങ്ങളായി കുതിച്ചുയരുന്ന ചെലവുകള്‍ക്കും പ്രീമിയങ്ങള്‍ വര്‍ധിക്കുന്നതിനും ശേഷം വെസ്റ്റേണ്‍ പ്രൊവിന്‍സിലെ വാഹന ഇന്‍ഷുറന്‍സ് സംവിധാനത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ അതിന്റെ രൂക്ഷതയിലേക്ക് എത്തിയതായി കരുതുന്നുവെന്നും ഏജന്‍സി പറഞ്ഞു. 

അതേസമയം, പ്രവിശ്യ വിട്ടുപോകാന്‍ പദ്ധതിയിടുന്ന മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളെക്കുറിച്ച് സര്‍ക്കാരിന് അറിവില്ലെങ്കിലും ആല്‍ബെര്‍ട്ടയിലെ ജനങ്ങള്‍ പ്രീമിയങ്ങള്‍ സംബന്ധിച്ച് പ്രതിസന്ധി നേരിടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതായി ധനകാര്യ മന്ത്രി നേറ്റ് ഹോര്‍ണറുടെ പ്രസ് സെക്രട്ടറി ജസ്റ്റിന്‍ ബ്രാറ്റിംഗ മാധ്യമങ്ങളോട് പറഞ്ഞു. വര്‍ധിച്ചു വരുന്ന ചെലവ് സമ്മര്‍ദ്ദമേല്‍പ്പിക്കുന്നത് സംബന്ധിച്ച ബിസിനസ്സുകളുടെ ആശങ്കകളും സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ടെന്നും അംഗീകരിക്കുന്നതായും പരിഹാര നടപടികള്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആല്‍ബെര്‍ട്ടയുടെ സംവിധാനത്തെ തകരാറിലാക്കുന്നത് സങ്കീര്‍ണമായ ബാധ്യതാ ചെലവുകളാണെന്ന് ഇന്‍ഷുറന്‍സ് പ്രൊവൈഡര്‍മാര്‍ പറയുന്നു. കാനഡയിലെ ഏറ്റവും ഉയര്‍ന്ന കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ ആല്‍ബെര്‍ട്ട ഡ്രൈവര്‍മാര്‍ ഇതിനകം അടയ്ക്കുന്നുണ്ട്. അടുത്തിടെ ഗവണ്‍മെന്റ് കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ടില്‍ ആല്‍ബെര്‍ട്ടയുടെ ഇന്‍ഷുറന്‍സ് സിസ്റ്റത്തിലെ പ്രതിസന്ധിക്കുള്ള പരിഹാരം പബ്ലിക് ഓട്ടോ ഇന്‍ഷുറന്‍സ് സിസ്റ്റത്തിലേക്കുള്ള നീക്കമാണെന്ന് നിര്‍ദ്ദേശിക്കുന്നു. പ്രവിശ്യയിലെ ഡ്രൈവര്‍മാര്‍ക്ക് പ്രീമിയത്തില്‍ പ്രതിവര്‍ഷം നൂറുകണക്കിന് ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.