മനുഷ്യന്‍റെ ആദിമ ചരിത്രം തേടി ലോകമെങ്ങും ഇന്ന് ഉത്ഖനനങ്ങള്‍ നടക്കുകയാണ്. ഓരോ പുതിയ ഉത്ഖനനവും മനുഷ്യന്‍റെയും ഭൂമിയുടെയും ചരിത്രത്തെ കുടുതല്‍ തെളിമയോടെ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അതിനാല്‍ തന്നെ ഇത്തരം ഉത്ഖനന സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷ നല്‍ക്കുന്നു. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ഡബ്ലിനിലെ ഒരു ഖനന പ്രദേശത്ത് നിന്നും പകര്‍ത്തിയ ഒരു വീഡിയോ വലിയ വിവാദമാണ് ഉയര്‍ത്തിയത്. സ്വകാര്യ നിര്‍മ്മാണത്തിനായി കുഴിയെടുത്തപ്പോഴാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മരിച്ച് പോയ ഒരു കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. ഇത് ഇവിടെ തന്നെ സൂക്ഷിക്കുകയായിരുന്നു. ഈ അസ്ഥികൂടം ഉപയോഗിച്ച് ഒരാള്‍ കളിക്കുന്നതിന്‍റെ വീഡിയോയായിരുന്നു അത്.
ഡബ്ലിന് സമീപ നഗരമായ ബാലിഫെർമോട്ടിലെ ഒരു ഉത്ഖനന പ്രദേശത്ത് നിന്നുമാണ് ഈ വീഡിയോ പകര്‍ത്തിയത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നലെയാണ് വിവാദമായത്. കുട്ടിയുടെ അസ്ഥികള്‍ ഉപയോഗിച്ച് കളിക്കുകയും തലയോട്ടിയില്‍ നിന്ന് പല്ലുകള്‍ പറിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഡബ്ലിന്‍റെ സമീപ പ്രദേശത്തെ മുൻ ഡി ലാ സല്ലെ ആശ്രമത്തിന്‍റെ കൈവശമുള്ള ഭൂമിയില്‍ നടത്തിയ പുരാവസ്തു ഖനനത്തിനിടെയാണ് 600 എഡിയില്‍ അടക്കം ചെയ്ത ഒരു കുട്ടിയുടെ ഭൌതികാവശിഷ്ടം കണ്ടെത്തിയത്. ഒരു സ്വകാര്യ വികസന പദ്ധതിക്ക് വേണ്ടി കുഴിയെടുക്കുന്നതിനിടെയാണ് ഇത് കണ്ടെത്തിയത്.