ബലൂണുകൾ വഴി ദക്ഷിണ കൊറിയയിലേക്ക് അയച്ചത് 15 ടൺ മാലിന്യം, താൽക്കാലികമായി നിർത്തിയെന്ന് ഉത്തര കൊറിയ

By: 600007 On: Jun 4, 2024, 7:36 AM

 

സിയോൾ: ദക്ഷിണ കൊറിയയിലേക്ക് മാലിന്യ ബലൂണുകൾ അയയ്ക്കുന്നത് താൽക്കാലികമായി നിർത്തിയെന്ന് വിശദമാക്കി ഉത്തര കൊറിയ. ദക്ഷിണ കൊറിയയുടെ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നൂറ് കണക്കിന് മാലിന്യ ബലൂണുകൾ അയച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രതികരണം എത്തുന്നതെന്നാണ് സിഎൻഎൻ അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉത്തര കൊറിയയുടെ ഉപ ആഭ്യന്തര മന്ത്രി കിം കാംഗ് 2ാമനാണ് താൽക്കാലികമായി മാലിന്യ ബലൂണുകൾ അയയ്ക്കുന്നത് നിർത്തിയെന്ന് ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമം വഴി വിശദമാക്കിയത്. 15 ടണ്ണോളം മാലിന്യം അയൽരാജ്യത്തേക്ക് ബലൂണുകൾ മുഖേന അയച്ചതായാണ് ഞായറാഴ്ച കിം കാംഗ് 2ാമൻ വിശദമാക്കിയിരിക്കുന്നത്. 


ഒരു വർഷത്തോളമായി ദക്ഷിണ കൊറിയ ബലൂണുകൾ ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉത്തര കൊറിയൻ വിരുദ്ധ സന്ദേശങ്ങളുമായി ബലൂണുകൾ അയച്ചതിനുള്ള മറുപടിയാണ് മാലിന്യ ബലൂണുകളെന്നാണ് കിം കാംഗ് 2ാമൻ കെസിഎൻഎ മുഖേന വ്യക്തമാക്കിയിരിക്കുന്നത്. മറ്റുള്ളവരുടെ മാലിന്യം നീക്കേണ്ടി വരുമ്പോൾ തോന്നുന്ന വികാരമെന്താണ് എന്ന് ദക്ഷിണ കൊറിയയ്ക്ക് വ്യക്തമാവാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് ഉത്തര കൊറിയ വിശദമാക്കുന്നത്. എന്നാൽ ഉത്തരകൊറിയയ്ക്ക് ശക്തമായ രീതിയിൽ മറുപടി നൽകുമെന്നാണ് ദക്ഷിണ കൊറിയൻ നേതൃത്വം ഇതിനോടകം പ്രതികരിച്ചിരിക്കുന്നത്. 

മനുഷ്യ വിസർജ്യവും ടോയ്ലെറ്റ് പേപ്പറും അടക്കമുള്ളവയാണ് ബലൂണുകളിൽ ശനിയാഴ്ച വരെ രാജ്യാതിർത്തി മേഖലകളിലെത്തിയത്. സിഗരറ്റ് കുറ്റികൾ, പേപ്പറുകൾ, പാഴായ പേപ്പുറുകൾ, ചപ്പ് ചവറുകൾ എന്നിവയാണ് ബലൂണുകളിൽ ദക്ഷിണ കൊറിയയിൽ എത്തിയത്. അപകടകരമായ വസ്തുക്കൾ ഇതുവരെ എത്തിയ ബലൂണുകളിൽ നിന്ന് കണ്ടെത്താനായില്ലെന്നാണ് ദക്ഷിണ കൊറിയ വിശദമാക്കുന്നത്. എന്നാൽ മാലിന്യ ബലൂണുകൾ മറ്റ് രീതിയിൽ ആളുകൾക്ക് ശല്യമായെന്നാണ് ദക്ഷിണ കൊറിയ വിശദമാക്കുന്നത്. 1953ലെ യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സാങ്കേതിക പരമായി യുദ്ധം തുടരുകയാണ്.