'പേ'യിൽ പോരാട്ടമില്ല; പറഞ്ഞ് തീർത്ത് ഭാരത് പേയും ഫോൺ പേയും

By: 600007 On: May 28, 2024, 8:43 AM

 

'പേ' എന്ന വാക്ക്.. അതിന്റെ പേരിലുണ്ടായ നിയമ യുദ്ധം. അഞ്ച് വർഷത്തെ ആ പോരാട്ടത്തിന് വിരാമം കുറിച്ചിരിക്കുയാണ് ഡിജിറ്റൽ പേയ്‌ന്റ് കമ്പനികളായ ഭാരത് പേ ഗ്രൂപ്പും ഫോൺ പേ ഗ്രൂപ്പും.  ദേവനാഗരി ലിപിയിൽ 'പേ' എന്ന വാക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു  കമ്പനികളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കം പരിഹരിച്ചു. ഭാരത് പേയും ഫോൺ പേയും കഴിഞ്ഞ 5 വർഷമായി വിവിധ കോടതികളിൽ  നിയമ തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.  ഇരു കമ്പനികളും  എല്ലാ ജുഡീഷ്യൽ നടപടികളും ഇതോടെ അവസാനിപ്പിക്കും. കൂടാതെ വ്യാപാരമുദ്ര രജിസ്ട്രിയിൽ പരസ്പരമുള്ള എല്ലാ എതിർപ്പുകളും പിൻവലിക്കാനും ഇരു കമ്പനികളും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രണ്ട് കമ്പനികളും അവരുടെ പേരുകൾക്ക് മുന്നിൽ പേ എന്ന വാക്ക് ഉപയോഗിക്കുന്നത് തുടരും . 

നിലവിലുള്ള എല്ലാ നിയമപ്രശ്‌നങ്ങളും പരിഹരിക്കാനും ശക്തമായ ഡിജിറ്റൽ പേയ്‌മെന്റ്  സംവിധാനം കെട്ടിപ്പടുക്കുന്നതിനും  ഒരുമിച്ച് പ്രവർത്തിക്കുന്നതിന് രണ്ട് കക്ഷികളുടെയും മാനേജ്‌മെന്റുകൾ കാണിക്കുന്ന പക്വതയയേും പ്രൊഫഷണലിസത്തേയും  അഭിനന്ദിക്കുന്നതായി ഭാരത്‌ പേയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.ഈ വിഷയത്തിൽ  സൗഹാർദ്ദപരമായ തീരുമാനത്തിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് ഫോൺ പേ സ്ഥാപകനും സിഇഒയുമായ സമീർ നിഗം ​​പറഞ്ഞു 'പെ' എന്ന വാക്കുമായി ബന്ധപ്പെട്ട് ഭാരത് പേയും ഫോൺ പേയും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി തവണ കോടതിയെ സമീപിച്ചിട്ടുണ്ട് .

ദില്ലി ഹൈക്കോടതിയുടെയും മുംബൈ ഹൈക്കോടതിയുടെയും മുമ്പാകെയുള്ള എല്ലാ കാര്യങ്ങളിലും  ആവശ്യമായ  നടപടികൾ ഇരു കമ്പനികളും  സ്വീകരിക്കും. 2018 ആഗസ്റ്റ് മാസത്തിലാണ്, ഫോൺ പേ, ഭാരത് പേയ്ക്കെതിരെ വ്യാപാരമുദ്രാ ലംഘനം ആരോപിച്ച്  നോട്ടീസ് അയച്ചത്. 2019 ഏപ്രിൽ 15 ന് ഭാരത് പേയ്ക്കെതിരായ കോടതി ഫോൺ പേയുടെ ഹർജി തള്ളിയതോടെയാണ് നിയമ യുദ്ധം തുടങ്ങിയത്