സഹായിയുടെ വീട്ടിൽ കണ്ടെത്തിയത് 35 കോടി, പിന്നാലെ കോൺഗ്രസ് നേതാവും ജാ‍ര്‍ഖണ്ഡ് മന്ത്രിയുമായ അലംഗീര്‍ അറസ്റ്റിൽ

By: 600007 On: May 15, 2024, 6:48 PM

 

റാഞ്ചി: ജാർഖണ്ഡില്‍ കള്ളപ്പണക്കേസിൽ മന്ത്രി അറസ്റ്റില്‍. മന്ത്രി അലംഗീർ ആലത്തെയാണ് ഇഡി അറസ്റ്റ് ചെയ്തത്.  കോണ്‍ഗ്രസ് നേതാവാണ് അറസ്റ്റിലായ അലംഗീ‍ര്‍. കഴിഞ്ഞ ദിവസം മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയുടെ വസതിയില്‍ നിന്ന് 35 കോടി കണ്ടെടുത്തിരുന്നു. അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിലെ പരിശോധനയിലായിരുന്നു പണം പിടികൂടിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലായിരുന്നു പരിശോധന. റാഞ്ചിയിൽ ഒമ്പത് സ്ഥലങ്ങളിലാണ് അന്വേഷണ ഏജൻസി ഒരേസമയം റെയ്ഡ് നടത്തിയത്. കഴിഞ്ഞ വർഷം ഇഡി എടുത്ത കേസിലായിരുന്നു പരിശോധന. 

2023ൽ ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയറായ വീരേന്ദ്ര റാമിനെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു ഇഡി പരിശോധന. അതിനിടെയാണ് തദ്ദേശ വികസന വകുപ്പ് മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിലെ പരിശോധനയിൽ പണം കണ്ടെത്തിയതെന്ന് ഇഡി അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമാണ് (പിഎംഎൽഎ) ഇഡി കേസെടുത്തത്.

തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കാനായി കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ജാർഖണ്ഡ് ബിജെപി വക്താവ് പ്രതുൽ ഷാദേവ് ആവശ്യപ്പെട്ടു. 70 കാരനായ അലംഗീർ ആലം കോൺഗ്രസ് നേതാവാണ്. പാകൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്. പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലായെയും വീട്ടുജോലിക്കാരനെയും ഇഡി കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.