കടൽ ജലം ചൂട് പിടിക്കുന്നു, ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ

By: 600007 On: May 9, 2024, 7:23 AM

 

ബ്രിട്ടൻ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ലോകത്തിലെ സമുദ്രങ്ങളുടെ താപനില അതി രൂക്ഷമായി ഉയരുന്നു. ഒരു ദിവസം കൊണ്ട് സമുദ്ര ജലത്തിനുണ്ടാകുന്ന താപനില വ്യത്യാസത്തിലെ റെക്കോർഡുകളാണ് നിലവിലെ അവസ്ഥയിൽ തകർന്നിട്ടുള്ളത്. കഴിഞ്ഞ 50 ദിവസത്തിനിടയിൽ ഒരു വർഷത്തിനിടയിലെ ഏറ്റവും കൂടിയ അളവിലാണ് സമുദ്ര ജലത്തിന്റെ താപനിലയെന്നാണ് ബിബിസിയുടെ വിശദമായ പഠനം വിശദമാക്കുന്നത്. 

ആഗോളതാപനത്തിന്റെ വിഷവാതകങ്ങളുടെ വിഗിരണത്തെ പഴിക്കാമെങ്കിലും സമുദ്ര ജലത്തിലെ താപനില ഉയരാൻ കാരണമാകുന്നത് എൽ നിനോ പ്രതിഭാസമാണെന്നാണ് വിലയിരുത്തൽ. വലിയ രീതിയിൽ കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളേയുമാണ് സാരമായാണ് ബാധിച്ചിട്ടുള്ളത്. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് കാലാവസ്ഥാ സർവ്വീസിന്റെ സഹായത്തോടെയാണ് പഠനം നടന്നത്. 


ഏറ്റവും ചൂടുകൂടിയ ഏപ്രിൽ മാസമാണ് കടന്നുപോയതെന്ന് യൂറോപ്യൻ യൂണിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ 12 മാസം ആഗോളതലത്തിൽ ശരാശരി താപനില കൂടിയത് 1.61 ഡിഗ്രി സെൽഷ്യസാണ്. വിഷവാതക പുറന്തള്ളലും എൽ നിനോ പ്രതിഭാസവുമാണ് ചൂട് കൂടാൻ കാരണമായതെന്നാണ് കോർപ്പർ നിക്കസ് കാലാവസ്ഥാ സർവ്വീസ് വിശദമാക്കുന്നത്.

ദശാബ്ദങ്ങളായി കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യം വരുമ്പോൾ ഭൂമിയുടെ രക്ഷാകേന്ദ്രമായിരുന്നു കടലുകൾ. അധികമായി വരുന്ന കാർബൺ ഡയോക്സൈഡിന്റെ വലിയ അളവ് ആഗിരണം ചെയ്യുക മാത്രമല്ല അമിത താപനിലയുടെ 90 ശതമാനത്തോളവും കുറയ്ക്കാൻ കടലുകൾ സഹായിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി താപനിലയെ നേരിടാൻ സാധിക്കാത്തതിന്റെ ഏറ്റവും പ്രധാന തെളിവുകളാണ് കടലുകളിൽ നിന്ന് ലഭ്യമാകുന്നത്. 2023 മാർച്ച് മാസം മുതൽ കടൽ ജലം ഈ രീതിയിൽ ചൂട് പിടിച്ച് തുടങ്ങിയത്. ഓഗസ്റ്റ് മാസത്തിൽ ഇത് അതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലയിലായി. കടലിന്റെ ജലോപരിതലത്തിൽ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ 21.09 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയർന്നത്. ഈ വർഷത്തെ കണക്കുകളിൽ മെയ് നാലിനാണ് ഇത്തരത്തിലെ ഏറ്റവും ഉയർന്ന നിലയിൽ കടൽ ജലോപരിതലമെത്തിയത്.