ഗസയില്‍ അധികാരം പുന:സ്ഥാപിക്കാൻ ഹമാസിനെ അനുവദിക്കില്ല; റഫയിൽ ഇരച്ചുകയറി യുദ്ധടാങ്കുകൾ

By: 600007 On: May 8, 2024, 2:37 AM

 

ജെറുസലേം: റഫ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിലേക്കുള്ള സൈനികനടപടി ബന്ദികളുടെ മോചനവും ഹമാസിെൻറ ഉൻമൂലനവും എന്നീ രണ്ട് ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്നും നെതന്യാഹു പറഞ്ഞു.

റഫയിൽ അവശേഷിച്ച ഹമാസിെൻറ നാല് ബ്രിഗേഡുകളെയും ഇല്ലാതാക്കുമെന്നും ഗസയില്‍ അധികാരം പുന:സ്ഥാപിക്കാൻ ഹമാസിനെ അനുവദിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. ഹമാസ് നിർദേശം ഇസ്രായേലിെൻറ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് ഏറെ വിദൂരമാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.

ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ തിങ്കളാഴ്ച രാത്രി ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തു. നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഒളിയിടങ്ങൾ തകർത്തതായും സൈന്യം അവകാശപ്പെട്ടു. റഫ, കറം അബൂസാലം അതിർത്തികൾ ഇസ്രായേൽ അടച്ചതോടെ ഗസ്സയിലേക്കുള്ള ഭക്ഷ്യസഹായ വിതരണം പൂർണമായും തടസ്സപ്പെട്ടു.

അതേസമയം ഗസയിൽ സമാധാനം പുനസ്ഥാപിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ഹമാസ് ഇന്നലെ അംഗീകരിച്ചിരുന്നു. വെടിനിർത്തലുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കണമെന്നും ഖത്തറിനെയും ഈജിപ്തിനെയും ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യയാണ് അറിയിച്ചിരുന്നു. രണ്ടു ദിവസത്തിലധികം നീണ്ട കെയ്‌റോ വെടിനിർത്തൽ ചർച്ചയെ തുടർന്ന് ഖത്തറിൽ തിരിച്ചെത്തിയ ഹമാസ് സംഘമാണ് മുതിർന്നനേതാക്കളുമായുള്ള കൂടിയാലോചനയെ തുടർന്ന് ഔദ്യോഗിക അംഗീകാരം അറിയിച്ചത്.

എന്നാല്‍ ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ അംഗീകരിക്കില്ലെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ പോരാട്ടം തുടരുമെന്നുമാണ് ഇസ്രായേൽ നിലപാട്.