ജസ്റ്റിന്‍ ട്രൂഡോയെ ആക്ഷേപിച്ചു; പിയറി പൊലിയേവിനെ ഹൗസ് ഓഫ് കോമണ്‍സില്‍ നിന്നും പുറത്താക്കി 

By: 600002 On: May 1, 2024, 11:44 AM

 

ചോദ്യത്തോരവേളയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ആക്ഷേപിക്കുകയും സഭ്യമല്ലാത്ത വാക്ക് ഉപയോഗിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് പിയറി പൊയ്‌ലിയേവിനെ ഹൗസ് ഓഫ് കോമണ്‍സില്‍ നിന്നും സ്പീക്കര്‍ ഗ്രെഗ് ഫെര്‍ഗസ് പുറത്താക്കി. ട്രൂഡോയെ ''വാക്കോ'' എന്ന് വിളിച്ചത് പിന്‍വലിക്കാന്‍ പൊയ്‌ലിയേവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം അവഗണിച്ച അദ്ദേഹത്തെ സ്പീക്കര്‍ ഹൗസില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എല്ലാ കണ്‍സര്‍വേറ്റീവ് എംപിമാരും ചേംബര്‍ വിട്ടു. സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിന് എംപി റേച്ചല്‍ തോമസിനെയും പുറത്താക്കിയിരുന്നു. 

ചെറിയ അളവിലുള്ള ഡ്രഗ്‌സ് ഡീക്രിമിനലൈസ് ചെയ്യാന്‍ ബീസിയെ അനുവദിച്ചതിന് പൊലിയേവ് ട്രൂഡോയെ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബീസി അത് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ നയങ്ങളെല്ലാം തെറ്റാണെന്നും 'വാക്കോ നയം' എപ്പോഴാണ് അവസാനിപ്പിക്കുക എന്നും പൊയ്‌ലിയേവ് ചോദിച്ചിരുന്നു. 

വാക്കുകള്‍ തിരിച്ചെടുക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടപ്പോള്‍ പൊയ്‌ലിയേവ് വാക്കോയ്ക്ക് പകരം റാഡിക്കല്‍ എന്ന് ഉപയോഗിക്കുമെന്ന് അറിയിച്ചു. അതേസമയം, പിയറി പൊയ്‌ലിയേവ് പ്രതിപക്ഷ നേതാവിന്റെ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് ഫെര്‍ഗസ് പറഞ്ഞു. സംഭവങ്ങള്‍ക്ക് തൊട്ടുമുമ്പ്, തീവ്ര വലതുപക്ഷ തീവ്രവാദികളുമായി പൊയ്‌ലിയേവ് ചര്‍ച്ച നടത്തുന്നുണ്ടെന്നും അങ്ങനെ ചെയ്യുന്ന ഒരാള്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്നും ട്രൂഡോ ആരോപിച്ചിരുന്നു.