ലോകത്തിലെ ഏറ്റവും മനോഹരമായ പല പ്രദേശങ്ങളും അപകടങ്ങള്‍ ഒളിപ്പിച്ച് വച്ച ഇടങ്ങളാണ്. നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ മനോഹരമായ പല വെള്ളച്ചാട്ടങ്ങളും അപകട കേന്ദ്രങ്ങളാണെന്ന മുന്നറിയിപ്പ് അവയുടെ മുന്നില്‍ തന്നെ കാണാം. സമാനമായ ഏറെ അപകടം നിറഞ്ഞ ഒരു പ്രദേശമാണ് ഇന്തോനേഷ്യയിലെ ഇജെനിലെ അഗ്നിപര്‍വ്വത പാര്‍ക്ക്. ഇവിടെ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്യവേ യുവതിക്ക് ദാരുണാന്ത്യം. വസ്ത്രത്തിൽ ചവിട്ടി കാൽവഴുതി അഗ്നിപര്‍വ്വത ഗര്‍ത്തത്തിലെ പാറക്കെട്ടിലേക്ക് വീണതിനെ തുടർന്നാണ് ദാരുണ സംഭവം ഉണ്ടായത്. 31 കാരിയായ ഹുവാങ് ആണ് അപകടത്തിൽ മരിച്ചത്.
കിഴക്കൻ ജാവ പ്രവിശ്യയിലെ അഗ്നിപർവ്വത ടൂറിസം പാർക്കായ ഇജെനിലേക്കുള്ള ഒരു ടൂർ ഗ്രൂപ്പിന്‍റെ ഭാഗമായിട്ടാണ് ഹുവാങും അവരുടെ ഭർത്താവും എത്തിയത്. പ്രസിദ്ധമായ "ബ്ലൂ ഫയർ" ദൃശ്യങ്ങൾ കാണാനും സൂര്യോദയം കാണാനും അവർ അഗ്നിപര്‍വ്വത ഗർത്തത്തിനരികിലേക്ക് നീങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇജെനിലെ പ്രശസ്തമായ ലാൻഡ് മാർക്കായ ഉണങ്ങിയ മരത്തിന് സമീപത്ത് നിന്ന് അഗ്നിപർവ്വതം പശ്ചാത്തലമാക്കി ഫോട്ടോയെടുക്കാൻ നടത്തിയ ശ്രമമാണ് അപകടത്തിൽ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവതിയുടെ ഭർത്താവ് ഫോട്ടോ എടുത്ത് കൊണ്ടിരിക്കുന്നതിനിടെ ഇവർ, കാൽ തെറ്റി ഗർത്തത്തിലേക്ക് വീഴുകയും വീഴ്ചയുടെ ആഘാതത്തില്‍ മരിക്കുകയുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 75 മീറ്ററോളം താഴ്ചയിലുള്ള അഗ്നിപര്‍വ്വത ഗർത്തത്തിലേക്കാണ് ഇവർ വീണത്. ടൂർ ഗൈഡിന്‍റെ മുന്നറിയിപ്പുകൾ അവഗണിച്ച് കൊണ്ടാണ് യുവതി ഈ സ്ഥലത്തേക്ക് ഫോട്ടോയെടുക്കാനായി നീങ്ങിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു