വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

By: 600007 On: Apr 24, 2024, 1:58 PM

 

ഒരു കാലത്ത് ഇന്ത്യന്‍ ഗ്രാമങ്ങള്‍ അന്തവിശ്വാസങ്ങളുടെ കൂടാരമായിരുന്നു. പിന്നീട് ആധുനീക വിദ്യാഭ്യാസത്തിന്‍റെ വരവോടെ അന്തവിശ്വാസങ്ങളില്‍ വലിയൊരു ഇടിവ് സംഭവിച്ചു. എന്നാല്‍, അടുത്തകാലത്തായി ശക്തി പ്രാപിക്കുന്ന 'വിശ്വാസം' പതുക്കെ ഇന്ത്യന്‍ ഗ്രാമങ്ങളെ പഴയ അന്തവിശ്വാസങ്ങളിലേക്ക് തള്ളിവിടുകയാണെന്ന് പ്രതീതി പരത്തുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു. കഴിഞ്ഞ ദിവസം  മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒരു വിവാഹത്തിനിടെ വിവാഹ പന്തലില്‍ പരുന്ത് വന്നിരുന്നതപ്പോള്‍ അത് വധുവിന്‍റെ മരിച്ച് പോയ അച്ഛനാണ് എന്നായിരുന്നു ഗ്രാമവാസികള്‍ അവകാശപ്പെട്ടത്. 

വിവാഹ പന്തലിൽ അപ്രതീക്ഷിതമായി എത്തിയ പരുന്ത്, ചടങ്ങുകൾ കഴിയുന്നതുവരെ അവിടെ ചെലവഴിച്ചതോടെ, അത് വധുവിന്‍റെ മരിച്ചുപോയ അച്ഛനാണെന്ന് നാട്ടുകാർ ഉറപ്പിച്ചു. അതോടെ വധു വരൻമാരുടെ മാലയിടൽ ചടങ്ങിന് ശേഷം വധുവിനെ അനുഗ്രഹിക്കുന്നതിനായി നാട്ടുകാർ ചേർന്ന്  പരുന്തിനെ പിടിച്ച് വധുവിന്‍റെ തലയില്‍ വച്ചു. വിവാഹ ചടങ്ങുകളിൽ ഉടനീളം ഉണ്ടായ പരുന്തിന്‍റെ സാന്നിധ്യം വധുവിന്‍റെ വീട്ടുകാർ ഏറെ സന്തോഷത്തോടെയാണ് നോക്കിക്കണ്ടത്. വധുവിന്‍റെ വീട്ടുകാർ പരുന്തിന് പാലും ഭക്ഷണവും നൽകി ആദരിച്ചു.  രഞ്ജ്ര ഗ്രാമത്തിലായിരുന്നു വിവാഹം.  വധുവിന്‍റെ  മരിച്ചുപോയ പിതാവ് പരുന്തിന്‍റെ രൂപത്തിൽ വന്ന് നവദമ്പതികളെ അനുഗ്രഹിച്ചതാണെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്.  ചടങ്ങിനിടെ പരുന്തിന്‍റെ ശാന്ത സ്വഭാവവും വിവാഹവേളയിലെ എല്ലാ ചടങ്ങുകളിലെയും അതിന്‍റെ സാന്നിധ്യവും അതിഥികളെയും അത്ഭുതപ്പെടുത്തി.