ഗാസയിലെ യുദ്ധത്തിനെതിരായി പ്രതിഷേധം, അമേരിക്കയിലെ വിവിധ സർവ്വകലാശാലകളിൽ അറസ്റ്റിലായത് നിരവധിപ്പേർ

By: 600007 On: Apr 23, 2024, 11:53 AM

 

ന്യൂയോർക്ക്: അമേരിക്കയിലെ സർവകലാശാലകളിൽ ഗാസയിൽ നടക്കുന്ന യുദ്ധത്തിനെതിരായ പ്രതിഷേധം വ്യാപകം. ക്യാംപസുകളിലെ പ്രതിഷേധത്തിന് പിന്നാലെ നിരവധിപ്പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ന്യൂയോർക്ക്, യേൽ, കൊളംബിയ,  ബെർക്ക്ലി എന്നീ സർവ്വകലാശാലകളിലാണ് യുദ്ധത്തിനെതിരായ പ്രതിഷേധം നടക്കുന്നത്.  തിങ്കളാഴ്ച രാത്രിയാണ് ന്യൂയോർക്ക് സർവ്വകലാശാലയിൽ നിന്ന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

രാജ്യത്തെ സർവ്വകലാശാലകളിൽ എല്ലാം തന്നെ യുദ്ധത്തിനെതിരായ പ്രതിഷേധം ശക്തമാകാൻ ആരംഭിച്ചതിന് പിന്നാലെ കൊളംബിയ സർവ്വകലാശാല ക്ലാസുകൾ റദ്ദാക്കി. പലസ്തീനും ഇസ്രയേലിനും പിന്തുണച്ചാണ് യുദ്ധത്തിനെതിരായ പ്രതിഷേധങ്ങൾ നടക്കുന്നതെന്നാണ് ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് രീതിയിലുള്ള പ്രതിഷേധങ്ങളേയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. കഴിഞ്ഞ ആഴ്ച കൊളംബിയ സർവ്വകലാശാലയിലേക്ക് പൊലീസ് സഹായം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിദ്യാർത്ഥികളുടെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ വ്യാപകമായി ആളുകളുടെ ശ്രദ്ധയിലേക്ക് എത്തിയത്. 


പ്രതിഷേധക്കാരായ 100ഓളം പേരെയാണ് കൊളംബിയയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിന് പിന്നാലെയാണ് കൊളംബിയ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയത്. തങ്ങളുടെ തന്നെ അജൻഡകൾ പ്രാവർത്തികമാക്കാനെത്തിയവരാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് കൊളംബിയ സർവ്വകലാശാല പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചത്.