പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിയേക്കുമെന്നുള്ള സൂചനകൾ നൽകി യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ. പണപ്പെരുപ്പം പൂർണമായി നിയന്ത്രണത്തിലായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ അടുത്തിടെ പുറത്തു വന്ന കണക്കുകൾ ആത്മവിശ്വാസം നൽകുന്നില്ലെന്ന് ജെറോം പവൽ വ്യക്തമാക്കി. പലിശ കുറയ്ക്കുന്നതിന് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. യുഎസിലെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.2 ശതമാനത്തിൽ നിന്ന് മാർച്ചിൽ 3.5 ശതമാനമായി ഉയർന്നിരുന്നു. ഫെഡറൽ റിസർവിന്റെ 2 ശതമാനമെന്ന ലക്ഷ്യത്തേക്കാൾ കൂടുതലാണിത്. അതേ സമയം സമ്പദ്‌വ്യവസ്ഥ ഇപ്പോഴും ശക്തമായി വളരുകയാണെന്നും കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ മാസം ചില്ലറ വിൽപ്പന കുതിച്ചുയർന്നതും ശക്തമായ തൊഴിൽ വളർച്ചയും ഉയർന്ന ഓഹരി വിലകളും ഇക്കാര്യം സൂചിപ്പിക്കുന്നു.