മോഷണം പോയത് 50 കോടിയുടെ സ്വർണ്ണ ക്ലോസറ്റ്, കടത്തിയത് കനത്ത സുരക്ഷ ഭേദിച്ച്, ഒടുവിൽ കുറ്റം സമ്മതിച്ച് പ്രതി

By: 600007 On: Apr 3, 2024, 3:08 PM

ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷ്ടിച്ച സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം കുറ്റം സമ്മതിച്ച് പ്രതി. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിസ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ബാല്യകാല വസതിയാണ് ബ്ലെന്‍ഹെയിം കൊട്ടാരം. ചില്ലറ വിലയുള്ള ക്ലോസറ്റൊന്നുമല്ല 2019 -ൽ ഇവിടെ നിന്നും മോഷണം പോയത്. 50 കോടിക്ക് മുകളിൽ വില വരുന്ന സ്വർണ്ണ ക്ലോസറ്റാണ്. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്‍റെ ആർട്ട് ഇൻസ്റ്റാളേഷന്റെ ഭാ​ഗമായിട്ടാണ് 'അമേരിക്ക' എന്ന് പേരിട്ടിരിക്കുന്ന ഈ സ്വർണ ക്ലോസറ്റും പൊതുജനങ്ങൾക്ക് കാണാനായി അവസരമൊരുക്കിയത്. എന്നാൽ, ക്ലോസറ്റ് ഇവിടെ നിന്നും മോഷണം പോവുകയായിരുന്നു. ഇപ്പോൾ, വെല്ലിംഗ്ബറോയിൽ നിന്നുള്ള ജെയിംസ് "ജിമ്മി" ഷീൻ എന്ന 39 -കാരനാണ് ഓക്സ്ഫോർഡ് ക്രൗൺ കോടതിയിൽ ക്ലോസറ്റ് മോഷ്ടിച്ചതായി കുറ്റം സമ്മതിച്ചിരിക്കുന്നത്. 

അതേസമയം, ഈ സ്വര്‍ണ്ണ ക്ലോസറ്റ് ന്യൂയോർക്കിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിലും പ്രദർശിപ്പിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2016 -ലാണ് ഇവിടെ ക്ലോസറ്റ് പ്രദർശനത്തിന് വച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്ത് കാവല്‍ നില്‍ക്കുന്ന സമയങ്ങളിൽ ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഈ സ്വര്‍ണ്ണ ക്ലോസറ്റ് ഉപയോഗിക്കാനുള്ള അവസരം കിട്ടിയിരുന്നു. 

എന്നാല്‍, ബ്ലെന്‍ഹെയിം കൊട്ടാരത്തിൽ പ്രദർശനത്തിനിടെ ക്ലോസറ്റ് മോഷണം പോയപ്പോൾ അമ്പരന്നുപോയി എന്നാണ് അന്ന് ബ്ലെൻഹൈം പാലസിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഡൊമിനിക് ഹെയർ പ്രതികരിച്ചിരുന്നത്. ഏറെ സുരക്ഷയിലാണ് ഈ ക്ലോസറ്റ് വച്ചിരുന്നത്. എപ്പോഴും അതിലേക്ക് ശ്രദ്ധ പതിഞ്ഞിരുന്നു, എന്നിട്ടും എങ്ങനെ അതിവിദ​ഗ്ദ്ധമായി ആരുടേയും കണ്ണിൽ പെടാതെ ആ സ്വർണ ക്ലോസറ്റ് കടത്തിക്കൊണ്ടുപോയി എന്നതായിരുന്നു എല്ലാവരുടേയും അത്ഭുതം. 

എന്തായാലും, ഈ കേസിൽ കുറ്റം സമ്മതിച്ചിരിക്കുന്ന ജെയിംസ് "ജിമ്മി" ഷീൻ മറ്റ് നിരവധി മോഷണക്കേസുകളിൽ കൂടി പ്രതിയാണ്.