ക്രിപ്‌റ്റോകറന്‍സി നിക്ഷേപ തട്ടിപ്പില്‍ കനേഡിയന്‍ പൗരന്മാരെ ലക്ഷ്യമിട്ടയാള്‍ മനുഷ്യക്കടത്തിന് ഇരയായ ആളാണെന്ന് റിപ്പോര്‍ട്ട്. മനുഷ്യക്കടത്തിനിരയായ ഇയാള്‍ ക്രിപ്‌റ്റോകറന്‍ നിക്ഷേപ തട്ടിപ്പില്‍ ആളുകളെ കുടുക്കാന്‍ നിര്‍ബന്ധിനാവുകയായിരുന്നുവെന്ന് മലേഷ്യന്‍ സ്വദേശിയായ പ്രതി പറയുന്നു. ഫെയ്‌സ്ബുക്കില്‍ കംബോഡിയന്‍ കാസിനോയില്‍ ഉപഭോക്തൃ സേവന ജോലിയുടെ പരസ്യം കണ്ട് അതിന് മറുപടി നല്‍കിയതോടെയാണ് താന്‍ ചതിക്കപ്പെട്ടതറിയുന്നതെന്ന് ഇയാള്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അവിടെ നിന്നും താന്‍ രക്ഷപ്പെട്ടോടുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. കംബോഡിയയിലെ സിഹാനൂക്‌വില്ലിലെ കൊമ്പൗണ്ടുകളില്‍ ബന്ദിയാക്കപ്പെട്ട താന്‍ നാല് മാസം അവിടെ ചെലവഴിച്ചു. കൂടെ മറ്റ് കുറച്ചുപേരും ഉണ്ടായിരുന്നു. അവിടെ വെച്ച് അപരിചിതരുമായി ഓണ്‍ലൈനില്‍ സംഭാഷണം ആരംഭിക്കാനും അവരുടെ വിശ്വാസം നേടാനും ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപം നടത്താന്‍ അവരെ പ്രോത്സാഹിപ്പിക്കാനും തന്നെ കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചു. ഇത് ചെയ്തില്ലെങ്കില്‍ ക്രൂരമായ മര്‍ദ്ദനമായിരുന്നു ഏല്‍ക്കേണ്ടി വന്നത്. ഭയപ്പെട്ടുകൊണ്ട് താന്‍ കുറ്റവാളികള്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്യുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു.
ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നത് ഭൂരിഭാഗവും കനേഡിയന്‍ പൗരന്മാരെയോ മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന വിദേശികളെയോ ആയിരുന്നു. ഇയാള്‍ ഉള്‍പ്പെട്ട തട്ടിപ്പുകളെ പിഗ്-ബുച്ചെറിംഗ് എന്നാണ് വിശേഷിപ്പിക്കുന്നത്. തട്ടിപ്പ് നടത്തുന്നയാള്‍ ഓണ്‍ലൈനിലൂടെ മറ്റുള്ളവരുമായി സൗഹൃദബന്ധം നടിച്ച് ഇവരെ ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്ന രീതിയാണിത്.
ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ തടയാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.