വെറുപ്പിന്റെ തട്ടകത്തിൽ നിന്നും ജീവിത വിശുദ്ധിയിലേക്ക് വർധിച്ചു വരുന്ന അനുഭവമായിരിക്കണം നോമ്പുകാലം, ഡോ വിനോ ജോൺ

By: 600084 On: Mar 9, 2024, 4:17 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ് : കാലാകാലങ്ങളായി നോബാനുഷ്ഠാനങ്ങൾ അണുവിടെ തെറ്റാതെ ആചരിച്ചിട്ടും, അനേകം പെസഹാ പെരുന്നാളുകളും, ഉയിർപ്പു ഞായാറാഴ്ചകളും ജീവിതത്തിൽ സംഭവിച്ചിട്ടും വെറുപ്പിന്റെ തട്ടകത്തിൽ നിന്നും ജീവിത വിശുദ്ധിയിൽ വർധിച്ചു വരുന്ന അനുഭവമായി മാറിയാൽ മാത്രമേ നോമ്പ് കാലഘട്ടം അർത്ഥവത്തായി തീരുകയുള്ളൂവെന്നു ഡോ വിനോ ജോൺ ഡാനിയേൽ ഉദ്ബോധിപ്പിച്ചു.

നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ് മേഖല സമ്മേളനം മാർച്ച് 5 ചൊവ്വാഴ്ച, വൈകുന്നേരം സൂം ഫ്ലാറ്റുഫോമിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ "ഞാൻ എവിടെയായിരുന്നാലും ദൈവം ആഗ്രഹിക്കുന്നിടത്തേക്ക്" എന്ന വിഷയത്തെ ആധാരമാക്കി മുഖ്യ സന്ദേശം നൽകുകയായിരുന്നു സുവിശേഷ പ്രാസംഗീകനും, ബൈബിൾ പണ്ഡിതനും ഫിലാഡൽഫിയ, യുഎസ്എ മെഡിക്കൽ ഡയറക്ടറുമായ ഡോ വിനോ ജോൺ.

ഈ വര്ഷം നോമ്പാചരണത്തിന്റെ പകുതി സമയം കഴിയുമ്പോൾ വാസ്തവത്തിൽ ജീവിതത്തിൽ രൂപാന്തരം ഉണ്ടാകുന്നില്ലായെങ്കിൽ, ജീവിതം നവീകരിക്കപ്പെടുന്നില്ലെങ്കിൽ, വ്യവസ്ഥ കൂടാതെയുള്ള അനുസരണം ജീവിതത്തിൽ ഉണ്ടാകുന്നില്ലെങ്കിൽ വാസ്തവത്തിൽ ഇന്നും എൻറെ ഹൃദയത്തിൽ വല്ലാത്ത കോപവും വഞ്ചനയും ദുഷ്ടതയും അസൂയയും വാശിയും ഒക്കെ ഉണ്ടെങ്കിൽ കർത്താവിനോട് കൂടെയുള്ള ജീവിതശൈലിയാണ് ഇതിൽ നിന്നെല്ലാം വ്യതിയാനം സംഭവിക്കുന്നതിനും ആയിത്തീരേണ്ട അവസ്ഥയിലേക്ക് നമ്മെ നയിക്കുന്നതിനു ഇടയാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിന്റെ ആകമാന സൗഖ്യത്തിൽ ആണ് നോമ്പിൻറെ യഥാർത്ഥ ഉദ്ദേശം ഉള്കൊള്ളുന്നതെന്നും, വെറും 51 ദിവസം കൊണ്ട് തീരുന്നതല്ല നോമ്പുകാലം എന്നും അദ്ദേഹം ഓർമിപ്പിച്ചു. തുടർന്ന് ലൂക്കോസ് സുവിശേഷം 13 ആം അധ്യായം 10 മുതൽ 13 വരെയുള്ള വാക്യങ്ങൾ ഉദ്ധരിച്ചു കൂനിയായ സ്ത്രീ സൗഖ്യം പ്രാപിക്കുന്നതിനെ  അധികരിച്ചു സംസാരിച്ചു.

വിശ്വസവും പ്രത്യാശയും കൂനിയായ സ്ത്രീയെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നതായി നാം കാണുന്നു. അവരുടെ നോട്ടവും, ഓട്ടവും, നേട്ടവും കേന്ദ്രീകരിച്ചത് ക്രിസ്തുവിലായിരുന്നുവെന്നതാണ് ഈ നോമ്പ് കാലത്തിൽ മാത്രമല്ല ജീവിതത്തിലുടനീളം മാതൃകയായി സ്വീകരിക്കേണ്ടതാണെന്നും പറഞ്ഞു.

അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചു. റവ. സോനു വർഗീസ്  പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ   ശ്രീമതി ജൂലി സക്കറിയ സ്വാഗതം പറഞ്ഞു.

ഗാനത്തിനുശേഷം ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച വികാരി റവ. ജോബി ജോൺ  അധ്യക്ഷ പ്രസംഗം നടത്തി. ശ്രീമതി സിസി ജോൺസൺ ഭക്തി എന്നവർ പാഠം വായിച്ചു. മദ്ധ്യസ്ഥ പ്രാർത്ഥനക്കു ശ്രീമതി കരോൾ കുര്യൻ നേത്വത്വം നൽകി. ശ്രീമതി ക്രിസ്റ്റീന സാം നന്ദി രേഖപ്പെടുത്തി. ശ്രീമതി റീനി മാത്യൂസ് സമാപന പ്രാർത്ഥനയും ആശീർവാദം റവ. ജോബി ജോൺ നിർവഹിച്ചു.