ഡബ്ല്യുടിഒ തീരുമാനങ്ങളില്‍ വിശ്വാസവും നടപ്പാക്കലും വേണമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍

By: 600002 On: Feb 29, 2024, 3:59 PM



 

അബുദാബിയില്‍ നടന്ന പതിമൂന്നാം മന്ത്രിതല സമ്മേളനത്തില്‍ ലോക വ്യാപാര സംഘടനയ്ക്കുള്ളില്‍ വിശ്വാസം പുനഃസ്ഥാപിക്കുകയും അതിന്റെ തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യത്തിന് ഇന്ത്യയുടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അടിവരയിട്ടു. 2019 ഡിസംബര്‍ മുതല്‍ നിഷ്‌ക്രിയമായ അപ്പലേറ്റ് ബോഡി പുനഃസ്ഥാപിക്കുന്നത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഗോള വ്യാപാര ക്രമം ഉയര്‍ത്തിപ്പിടിക്കാനുള്ള നിര്‍ണായക ചുവടുവെപ്പായി മന്ത്രി ഗോയല്‍ ഊന്നിപ്പറഞ്ഞു. 

അംഗ നിയമനങ്ങള്‍ അമേരിക്ക തടഞ്ഞതാണ് അപ്പലേറ്റ് ബോഡിയുടെ പ്രവര്‍ത്തനക്ഷമത്തെ ബാധിച്ചത്. ഡബ്ല്യുടിഒയുടെ വിശ്വാസ്യതയെക്കുറിച്ചും വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അതിന്റെ കഴിവിനെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വ്യാപാരത്തില്‍ ന്യായവും പ്രവചനാത്മകതയും ഫലപ്രാപ്തിയും നിലനിര്‍ത്തുന്നതിന് ശക്തമായ തര്‍ക്ക പരിഹാര സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് മന്ത്രി ഗോയല്‍ ആവര്‍ത്തിച്ചു. 2024-ഓടെ എല്ലാ അംഗങ്ങള്‍ക്കും പ്രാപ്യമാകുന്ന പൂര്‍ണ്ണമായ തര്‍ക്ക പരിഹാര സംവിധാനം എന്ന കാഴ്ചപ്പാടോടെ ചര്‍ച്ചകള്‍ നടത്താനുള്ള 12-ാമത് മന്ത്രിതല സമ്മേളനത്തിലെ ഡബ്ല്യുടിഒ അംഗങ്ങളുടെ പ്രതിബദ്ധത ഇന്ത്യ അനുസ്മരിച്ചു. 

സമത്വവും ഫലപ്രദവും സുരക്ഷിതവും പ്രവചിക്കാവുന്നതുമായ ഒരു ബഹുമുഖ വ്യാപാര വ്യവസ്ഥയുടെ അടിസ്ഥാന ശിലയാണ് വിശ്വസനീയമായ ണഠഛ ഉട സംവിധാനം എന്ന ദീര്‍ഘകാല നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. ഏതൊരു പരിഷ്‌കരണ പ്രക്രിയയുടെയും ഫലം അപ്പലേറ്റ് ബോഡി പുനഃസ്ഥാപിക്കുന്നതിന് നല്‍കണമെന്ന് ഇന്ത്യ ഊന്നിപ്പറഞ്ഞു. ഡബ്ല്യുടിഒയില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഇന്ത്യയിലെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും മികച്ച താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മന്ത്രി, ദാരിദ്ര്യ നിര്‍മാര്‍ജനം, ജീവിതനിലവാരം ഉയര്‍ത്തല്‍, എല്ലാ ഇന്ത്യക്കാര്‍ക്കും ജീവിത സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിപ്പിക്കാനുള്ള തീരുമാനങ്ങളുടെ ആവശ്യകത എടുത്തുപറഞ്ഞു.