സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്ത് ആർസി ബുക്കിൻ്റെയും ​ഡ്രൈവിം​ഗ് ലൈസൻസിൻ്റെയും പ്രിന്റിം​ഗ് നിലച്ചു

By: 600021 On: Jan 30, 2024, 5:37 AM

കരാർ കമ്പനിക്ക് ഒൻപത് കോടി കടമായതോടെ സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളുടെയും ആർ.സി.ബുക്കിൻെറയും പ്രിൻറിംഗ് നിലച്ചു. നിർത്തിയത്. നിരവധി പേരാണ് ടെസ്റ്റ് പാസായിട്ടും ലൈസൻസ് കിട്ടാതെ കാത്തിരിക്കുന്നത്. മൂന്നു മാസം മുമ്പ് ലൈസൻസിനായി പണം അടച്ചവർക്കും ഇതുവരെ ലൈസൻസ് കയ്യിലെത്തിയിട്ടില്ല. കൊച്ചിയിൽ ലൈസൻസും ആർസി ബുക്കും അച്ചടിക്കുന്ന ഒരു പൊതുമേഖല സ്ഥാപനത്തിലെ കരാറുകാരന് ഒൻപത് കോടി രൂപയാണ് നിലവിലെ കുടിശ്ശിക. സർക്കാർ പണം നൽകാത്തിനാൽ ഒക്ടോബർ മുതൽ സ്ഥാപനം അച്ചടി നിർത്തി. പോസ്റ്റൽ വകുപ്പിന് ഏഴു കോടി രൂപയാണ് നിലവിലെ കടം. ഇതോടെ അച്ചടിച്ചിറക്കിയ ലൈസൻസുകള്‍ അയക്കാൻ പോസ്റ്റൽ വകുപ്പും തയ്യാറാകുന്നില്ല. പോസ്റ്റൽ വകുപ്പിന് അടുത്തിടെ 7 കോടി നൽകിയിരുന്നു.എന്നാൽ കരാറുകാരന് ഇതുവരെ ധനവകുപ്പ് പണം നൽകിയിട്ടില്ല. 200 രൂപയാണ് നിലവിലെ ലൈസൻസിന് പകരം പുതിയ സ്മാർട്ട് കാർഡിലേക്ക് മാറാൻ അടയ്‌ക്കേണ്ടത്. പുതിയ ലൈസൻസിണ് തുക 1005 രൂപ. തപാലിലെത്താൻ 45 രൂപയാണ് അധികം നൽകേണ്ടത്.