ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് ബീസിയില്‍ ഒരു കുട്ടി കൂടി മരിച്ചു

By: 600002 On: Jan 26, 2024, 7:26 AM

 

 

ബ്രിട്ടീഷ് കൊളംബിയയില്‍ 10 വയസ്സിന് താഴെയുള്ള ഒരു കുട്ടി കൂടി ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് മരിച്ചതായി ബീസി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. 2023-24 റെസ്പിറേറ്ററി സീസണില്‍ അസുഖം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടെ നാലായി. ജനുവരി 14 മുതല്‍ 20 വരെയുള്ള ആഴ്ചയിലാണ് പുതിയ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സെന്റര്‍ വ്യക്തമാക്കി. മരിച്ച കുട്ടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. 

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഇന്‍ഫ്‌ളുവന്‍സ അപകടകരമായി ബാധിക്കുന്നത്. കുട്ടികളുടെ ദുര്‍ബലമായ പ്രതിരോധ സംവിധാനങ്ങളെ അതിവേഗം ബാക്ടീരിയ ബാധിക്കുന്നതാണ് മരണത്തിന് ഇടയാക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കുട്ടികളില്‍ സാരമായി ബാധിക്കുന്നു. 

ബ്രിട്ടീഷ് കൊളംബിയയില്‍ പത്ത് വയസ്സിന് താഴെയുള്ള ആറ് കുട്ടികളാണ് ഫ്‌ളൂ, സ്‌ട്രെപ് എ അണുബാധ ബാധിച്ച് മരിച്ചതെന്ന് സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.