2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 132 പേരാണ് ഇത്തവണ പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്. അഞ്ചുപേര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്കാരവും 17പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌ക്കാരവും ലഭിച്ചു. ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലെ പത്മശ്രീ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യന്‍ നടൻ ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്മണ്യം, ബിന്ദേശ്വര്‍ പഥക് എന്നീ അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍. വിജയകാന്ത്, ജസ്റ്റിസ് ഫാത്തിമ ബീവി, ഉഷാ ഉതുപ്പ്, ഒ രാജഗോപാല്‍ ഉള്‍പ്പെടെ 17പേര്‍ക്കാണ് പത്മഭൂഷണ്‍. 110പേര്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി പത്മശ്രീ പുരസ്കാരം ലഭിച്ചത്. കേരളത്തല്‍ നിന്ന് ചിത്രൻ നമ്പൂതിരിപ്പാടിനും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിക്കും പത്മശ്രീ പുരസ്കാരം ലഭിച്ചു. ബിന്ദേശ്വര്‍ പഥകിനും ചിത്രന്‍ നമ്പൂതിരിപ്പാടിനും ജസ്റ്റിസ് ഫാത്തിമ ബീവിക്കും വിജയകാന്തിനും മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്കാരം. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരും പുരസ്കാരം നേടി.